കൊച്ചി : ഫയർഫോഴ്‌സ് പിടിച്ചിട്ട ശേഷവും മാലിന്യമൊഴുക്കി കൊച്ചി കോർപറേഷൻ ലോറികളുടെ ധാർഷ്ട്യം. തൃക്കാക്കര നഗരസഭ പിടിച്ചെടുത്ത ലോറികൾ അപ്രത്യക്ഷമായി. സംഭവത്തിൽ കൊച്ചി കോർപറേഷൻ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ അടക്കം ഒന്‍പതു പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇന്നും ഇന്നലെയുമല്ല, രണ്ടുമാസമായി റോഡ് കഴുകലാണ് അഗ്നിരക്ഷാസേനയുടെ ഡ്യൂട്ടി. കടുത്ത വേനലിലെ തീപിടിത്തം അണയ്ക്കാൻ തന്നെ നേരം കിട്ടുന്നില്ല. ബ്രഹ്മപുരം പ്ലാന്റിലേക്ക് കുതിക്കുന്നതിനിടെ തൃക്കാക്കര നഗരസഭയിലെ റോഡുകളിൽ മാലിന്യമൊഴുക്കുന്ന കോർപറേഷൻ ലോറികളെ റോഡിലിറങ്ങി തടഞ്ഞാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രതിഷേധിച്ചത്.
ബുധനാഴ്ച അർധരാത്രി മാലിന്യ ലോറിയിൽനിന്ന് ഒലിച്ചിറങ്ങിയ മലിനജലത്തിൽ തെന്നി നാല് ഇരുചക്ര വാഹനയാത്രക്കാരാണ് വീണത്. ഈ സമയത്തും അഗ്നിരക്ഷാസേന റോഡ് കഴുകാൻ എത്തിയിരുന്നു. വ്യാഴാഴ്ച രാവിലെയും ഇതേ റോഡിൽ തന്നെ മലിനജലത്തിൽ മൂന്ന് ഇരുചക്ര വാഹനയാത്രക്കാരും വീണു. ഈ മാലിന്യവും വെള്ളമടിച്ച് കഴുകി വൃത്തിയാക്കുമ്പോഴായിരുന്നു ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ മുന്നിലൂടെ മലിനജലം ഒഴുക്കി മറ്റ് ലോറികളുടെ വരവ്. ഇതുകൂടി കണ്ടതോടെയാണ് അഗ്നിരക്ഷാസേനാംഗങ്ങൾ അറ്റകൈ പ്രയോഗമായി കോർപറേഷൻ വണ്ടികൾ തടഞ്ഞിട്ടത്. ലോറിക്ക് പിന്നിലേക്ക് വിളിച്ചുവരുത്തി ഡ്രൈവറെ മലിനജലം ഒഴുകുന്ന രംഗങ്ങൾ കാണിക്കുന്നതിനിടെയാണ് മറ്റൊരു ബൈക്ക് യാത്രികനും ഈ ഭാഗത്ത് തെന്നിവീണത്. ഇതോടെ പിന്നാലെ വന്ന ലോറികളും സേനാംഗങ്ങൾ തടഞ്ഞ് റോഡരികിൽ നിർത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ കോൺഗ്രസ് പ്രവർത്തകർ ഫയർഫോഴ്സ് തുടങ്ങിവച്ച പ്രതിഷേധം ഏറ്റെടുക്കുകയും ചെയ്തു.





























