തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനുള്ള തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാര്‍ക്കൊപ്പം പോകാത്തതിൽ പ്രതികരിച്ച് കൗണ്‍സിലര്‍ ആർ ശ്രീലേഖ. യാത്ര വേണ്ടെന്ന് വെച്ചത് വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം. തിരുവനന്തപുരത്ത് ചരിത്ര വിജയമാണ് നേടിയത്. അപ്പോഴാണ് ദില്ലിയിൽ നിന്ന് വിളി വന്നത്. കേരള എക്സ്പ്രസിൽ കയറി പലയിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് യാത്ര. തിരിച്ച് 13നാണ് എത്തുക. 14 പേരാണ് യാത്ര ചെയ്യാൻ ആദ്യം തീരുമാനിച്ചത്. ഈ പ്രായത്തിൽ കേരള എക്സ്പ്രസിൽ ഒരു യാത്ര നടത്താൻ പ്രയാസമാണ്.
അത് പറഞ്ഞപ്പോൾ വിമാനം അറേഞ്ച് ചെയ്യാമെന്ന് ഓഫറുണ്ടായിരുന്നു. എന്നാല്‍, അനാവശ്യമായി പൈസ ചെലവാക്കുന്നത് തനിക്ക് എതിർപ്പുള്ള കാര്യമാണെന്ന് ശ്രീലേഖ വിശദീകരിച്ചു. വ്യക്തിപരമായി യാത്ര ചെയ്യുന്നതിലും തനിക്ക് ബുദ്ധിമുട്ടുണ്ട്. അമ്മയ്ക്ക് 94 വയസായി. വീട്ടിലെ സെര്‍വന്‍റ് ലീവിലായതിനാല്‍ അഞ്ച് ദിവസം മാറി നിൽക്കാൻ സാധിക്കില്ല. പ്രതിഷേധം കൊണ്ടോ ആരോടെങ്കിലുമുള്ള അനിഷ്ടം കൊണ്ടോ അല്ല പോകാത്തത്. അതിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശ്രീലേഖ നല്‍കി. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പിൽ വിജയം നേടി. അഞ്ച് വര്‍ഷത്തേക്ക് മറ്റൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് വിശദീകരണം.





























