ന്യുഡല്‍ഹി: ഹഥ്റസിലെ കൂട്ടബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് അനുമതി ലഭിച്ചു. ജാമ്യാപേക്ഷ നല്‍കാന്‍ സിദ്ദിഖ് കാപ്പന് നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. വക്കാലത്ത് ഒപ്പിടാന്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സൊളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറലിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. കേസ് വിശദമായി പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി.
അതേ സമയം സിദ്ധിക്ക് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്നാണ് യുപി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞ് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാന്‍ ഹഥ്രാസിലെത്തിയെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പലരേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് യുപി പോലീസ് നിലപാട്. ഇതിന് മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതി ഒരാഴ്ച സമയം നല്‍കി. ഒരാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
ഹാഥ്റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. 46 ദിവസമായി മഥുര ജയിലില്‍ കഴിയുകയാണ് സിദ്ദിഖ് കാപ്പന്‍. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് ഹാഥ്റസിലേക്ക് മറ്റ് മൂന്ന് പേരുമായി യാത്രചെയ്യവേയാണ് സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ യുപി സര്‍ക്കാരിനോടും പോലീസിനോടും മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.