അലഹാബാദ്: വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഒരു സ്ത്രീ അസ്വാഭാവികമായി മരണപ്പെടുകയും അവർ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് തെളിയുകയും ചെയ്താൽ ഭർത്താവിനോ ബന്ധുക്കൾക്കോ മരണത്തിൽ നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുകൾ ആവശ്യമില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവനുഭവിക്കുന്ന സന്ദീപ് സിങ് ഹോറ നൽകിയ അപ്പീൽ പരിഗണിക്കവേ ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. അതേസമയം പ്രതിയുടെ തടവുശിക്ഷ ജീവപര്യന്തത്തിൽനിന്ന് 10 വർഷത്തെ കഠിനതടവായി കുറച്ചു.
ലഖ്‌നൗവിലെ താൽക്കത്തോറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഭാര്യ മരണപ്പെട്ട കേസിൽ 2010-ലാണ് വിചാരണക്കോടതി സന്ദീപ് സിങ് ഹോറയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചത്. ഇതിനെതിരേയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഭർതൃവീട്ടിൽവെച്ചാണ് യുവതി അസ്വാഭാവികമായി മരണപ്പെട്ടതെന്നും സ്ത്രീധന ആവശ്യത്തിനായി നടന്ന പീഡനങ്ങൾ വിചാരണ വേളയിൽ തെളിഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് അബ്ദുൽ മൊയിൻ, ജസ്റ്റിസ് പ്രമോദ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രതിക്ക് മരണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പ്രത്യക്ഷ തെളിവുകളുടെ അഭാവം പ്രോസിക്യൂഷൻ കേസിനെ ദുർബലപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ ജീവപര്യന്തം തടവ് നൽകേണ്ട അപൂർവ കേസുകളുടെ ഗണത്തിൽ ഇത് പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതി ഇതിനോടകം ആറുവർഷവും നാലുമാസത്തിലധികവും യഥാർഥ തടവുശിക്ഷ (ഇളവുകൾ ഉൾപ്പെടെ ഏഴ് വർഷത്തിലധികം) അനുഭവിച്ചിട്ടുണ്ടെന്നും ജയിലിൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് മോശം റിപ്പോർട്ടുകളൊന്നുമില്ലെന്നതും കോടതി കണക്കിലെടുത്തു. തുടർന്ന് തടവുശിക്ഷ 10 വർഷമായി കുറയ്ക്കുകയും ഇതിനോടകം അനുഭവിച്ച തടവുകാലം ശിക്ഷയിൽ ക്രമീകരിക്കാൻ ഉത്തരവിടുകയും ചെയ്തു.




























