തിരുവനന്തപുരം: കൊവിഡ് രോഗികൾക്ക് ഇനി മുതൽ ആയുർവേദ ചികിത്സയാകാം. രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്ന് സർക്കാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിത്സ നൽകാവൂ എന്ന് ഉത്തരവിലുണ്ട്.
താത്പര്യം ഉള്ളവർക്ക് ആയുർവേദ ചികിത്സ നൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ അലോപ്പതി ഡോക്ടർമാരുടെ എതിർപ്പ് മൂലം നിർദേശം സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയിരുന്നില്ല. ആവശ്യമുള്ളവർ തൊട്ടടുത്ത സർക്കാർ ആയുർവേദ ഡിസ്‌പെൻസറി അല്ലെങ്കിൽ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചു.