ദില്ലി : രാജ്യത്തെ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്നു. ഇന്ന് രാവിലെ 9 മണി വരെയുള്ള 24 മണിക്കൂറിനിടെ 12,213 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.35 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മൂന്ന് മാസത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലേക്ക് പോകുന്നത്. കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്കുകളുമായി താരത്മ്യം ചെയ്യുമ്പോൾ 40 ശതമാനത്തിൻ്റെ വർധനയാണ് പ്രതിദിന കൊവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കേസുകൾ പതിനായിരം കടക്കുന്നത്.
കൊവിഡ് കേസുകളിലുണ്ടായ വർധന നാലാം തരംഗത്തിൻ്റെ സൂചനയായി കാണാനാവില്ലെന്നാണ് ഇപ്പോഴും ഐസിഎംആറിൻ്റെ നിലപാട്. കൊവിഡ് കേസുകളിലുണ്ടായ വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കരുതൽ ഡോസ് വാക്സീനേഷൻ തുടരാൻ ആണ് ആഹ്വാനം. കൊവിഡ് കേസുകളിലെ വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ആറ് ദിവസത്തേക്ക് പ്രത്യേക കരുതൽ ഡോസ് വാക്സീൻ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. പരമാവധി പേരെ കൊണ്ട് കരുതൽ ഡോസ് വാക്സീൻ എടുപ്പിക്കുകയാണ് ലക്ഷ്യം. കിടപ്പ് രോഗികൾക്കും വീട്ടുപരിചരത്തിലുള്ള രോഗികൾക്കും യജ്ഞത്തിൻ്റെ ഭാഗമായി വീട്ടിലെത്തി വാക്സീൻ നൽകും.
മഹാരാഷ്ട്രയിലും ദില്ലിയിലും കൊവിഡ് കേസുകൾ വീണ്ടും കൂടിയിട്ടുണ്ട്. മഹരാഷ്ട്രയിൽ 36 ശതമാനവും ദില്ലിയിൽ 23 ശതമാനവും വർധനയാണ് പ്രതിദിന കണക്കിൽ ഉണ്ടായത്. കൊവിഡ് കേസുകൾ വർധിച്ചെങ്കിലും രണ്ടിടങ്ങളിലും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വർധവുണ്ടായിട്ടില്ല. ഇതിനിടെ കൊവിഡ് വാക്സീൻറെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളെ ചെറുക്കുന്നതിന് ഫലപ്രദമാണെന്ന് ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് നടത്തിയ പഠനത്തിൽ കണ്ടെത്തി.
8822 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ 33 ശതമാനം കൂടുതലായിരുന്നു ഇത്. രണ്ട് ശതമാനമായിരുന്നു കഴിഞ്ഞ ദിവസത്തെ പോസിറ്റിവിറ്റി നിരക്ക്. ദില്ലിയിൽ പ്രതിദിന രോഗികളുടെ എണ്ണം 82 ശതമാനവും മഹാരാഷ്ട്രയിൽ 80 ശതമാനവും വർധിച്ചിട്ടുണ്ട്. കേരളത്തിലും തെലങ്കാനയിലും രോഗികളുടെ എണ്ണത്തിൽ വർധന തുടരുകയാണ്.