തിരുവനന്തപുരം : ഉറവിടമില്ലാത്ത കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കര്‍ശനമാകും. സമൂഹവ്യാപനം തടയാൻ ജില്ലാ അതിർത്തികളിലും തീരപ്രദേശങ്ങളിലും പരിശോധന വർധിപ്പിക്കും. സ്ഥിതി വിലയിരുത്താൻ വിഡിയോ കോൺഫറൻസിലൂടെ ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ യോഗവും വിളിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രധാനചന്തകളിൽ അൻപത് ശതമാനം കടകൾ മാത്രമേ തുറക്കൂ. ഓട്ടോയിലും ടാക്സിയിലും യാത്ര ചെയ്യുന്നവർ വണ്ടിയുടെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നഗരസഭയിൽ പരാതിയുമായി വരുന്നവർക്കും ആശുപത്രികളിൽ സന്ദർശകർക്കും വിവാഹ മരണാനന്തര ചടങ്ങുകൾക്കും നിയന്ത്രണം ഉണ്ട്.
മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം നഗരം സാമൂഹികവ്യാപനം നടന്നോ എന്ന ആശങ്കയിലാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച ഓട്ടോറിക്ഷാ ഡ്രൈവർ രോഗലക്ഷണം വന്നതിനും ശേഷവും നഗരത്തിൽ പലയിടത്തും കറങ്ങിയതും സീരിയൽ ഷൂട്ടിംഗിനടക്കം പോയതും സ്ഥിതി വഷളാക്കി.
തിരുവനന്തപുരം നഗരത്തിലെ സാഹചര്യം ഗൗരവകരമാണെന്ന് പോലീസ് സ്പെഷ്യൽ ബ്രാഞ്ചും സർക്കാരിന് റിപ്പോർട്ട് നൽകിയതോടെയാണ് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ചെന്നൈയും ഡല്‍ഹിയും മുംബൈയും പോലെ തിരുവനന്തപുരത്തേയും രോഗവ്യാപനകേന്ദ്രമാക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നതായുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയും വലിയ ചർച്ചയായിരുന്നു.