ഇരവിപേരൂർ : പഞ്ചായത്തിന് വിട്ടുകൊടുത്ത കോവിഡ് ചികിത്സാകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ആശുപത്രിസാമഗ്രികൾ നഷ്ടമായതായി സ്ഥാപന ഉടമയുടെ പരാതി. ഇരവിപേരൂരിൽ ആദ്യമായി കോവിഡ് ചികിത്സയ്ക്ക് സ്വമേധയാ നൽകിയ കൊട്ടയ്ക്കാട്ട് ആശുപത്രിയിലെ നാല്പതോളം കട്ടിലുകളുൾപ്പെടെയുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ മൂന്നു മുറികൾ ഒഴികെ മറ്റുള്ള കെട്ടിടങ്ങളെല്ലാം കോവിഡ് ചികിത്സാകേന്ദ്രത്തിനായി കൊടുത്തിരുന്നു. ആശുപത്രി ഉപകരണങ്ങളുൾപ്പെടെ എല്ലാം നൽകി. അധികംവന്ന ഉപയോഗിക്കാനാകുന്ന കട്ടിൽ, വിലകൂടിയ കിടക്കകൾ, തലയിണ, മേശ തുടങ്ങിയവ അടച്ചുപൂട്ടി മറ്റൊരു മുറിയിലാണ് വെച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 19-ന് മുറികളുടെ പൂട്ടുപൊളിച്ച് ഇവയെല്ലാം മറ്റൊരു കോവിഡ് ആശുപത്രിയായ യാഹിർ കൺവെൻഷൻ സെന്ററിലേക്ക് കടത്തുകയാണുണ്ടായതെന്ന് ആശുപത്രി ഉടമ ആരോപിച്ചു.
തിരുവല്ല ആർ.ഡി.ഒ., കളക്ടർ എന്നിവർ ഇടപെട്ടതിനെ തുടർന്നാണ് ആശുപത്രി വിട്ടുകൊടുത്തത്. അതിനാൽ കളക്ടറെ 22-ന് നേരിൽ കണ്ട് വിവരം ധരിപ്പിച്ചു. യാഹിറിലെ പരിശോധനാ സെന്ററിലേക്ക് കഴിഞ്ഞയാഴ്ച പഞ്ചായത്ത് ഭരണസമിതി ബെഡ് ചലഞ്ച് നടത്തിയിരുന്നു. ഡി.വൈ.എഫ്.െഎ.യുടെ നേതൃത്വത്തിൽ കട്ടിൽ സംഭാവന ചെയ്തെന്ന് ഒൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. യാഹിറിലേക്ക് വേണ്ടുന്ന കട്ടിലും അനുബന്ധ ഉപകരണങ്ങളും സംഭാവനയിലൂടെ സമാഹരിച്ചതാണെന്ന പഞ്ചായത്തിന്റെ അറിയിപ്പും ഇതോടെ വിവാദമായി