ന്യൂഡൽഹി : കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന വിലയിരുത്തലിന് അടിവരയിടുന്നതാണ് വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി ദേശീയ കർമ സമിതി (എൻടിഎഫ്) രൂപീകരിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം. കോടതി നിലപാടിനെ അനുകൂലിച്ചുവെന്നു വാദത്തിനുവേണ്ടി സർക്കാരിനു പറയാം. എന്നാൽ കോടതി നിയോഗിച്ച എൻടിഎഫിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാവും ഇനി കേന്ദ്ര നടപടികൾ.
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയെയാണ് എൻഡിഎഫിന്റെ മെംബർ സെക്രട്ടറിയായി നിർദേശിച്ചിരിക്കുന്നത്. ദേശീയ ദുരന്ത മാനേജ്മെന്റ് സമിതിയുടെ നേതൃത്വം വഹിക്കുന്നയാളാണ് കാബിനറ്റ് സെക്രട്ടറി. ഓക്സിജൻ വിതരണത്തിലുൾപ്പെടെ ശാസ്ത്രീയവും സുതാര്യവുമായ നടപടിക്രമം നിർദേശിക്കുകയെന്നതാണ് എൻടിഎഫിനു നിർദേശിച്ചിട്ടുള്ള പ്രധാന ദൗത്യം. എത്രയും വേഗം എൻടിഎഫ് കേന്ദ്രത്തിനു ശുപാർശ നൽകണമെന്നും അതുവരെ നിലവിലെ രീതി തുടരാമെന്നുമാണ് കോടതി വ്യക്തമാക്കിയത്.
കോവിഡ് ബാധിച്ച് ആശുപത്രികളിലെത്തിയവരിൽ 180 പേരെങ്കിലും ഓക്സിജൻ ലഭിക്കാതെ മരിച്ചെന്നാണ് സംസ്ഥാനങ്ങളിൽനിന്നുള്ള കണക്ക്. ഡൽഹിയിലെ ഓക്സിജൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഇടപെടുകയും കേന്ദ്ര സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിക്കു നീങ്ങുകയും ചെയ്തു. അതിനെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്തെങ്കിലും കേന്ദ്രത്തിന്റെ നടപടികൾ തൃപ്തികരമല്ലെന്നാണു സുപ്രീം കോടതി വിലയിരുത്തിയത്. എൻടിഎഫ് രൂപീകരിക്കുന്നതിനുള്ള ഉത്തരവിൽ അതു സൂചിപ്പിക്കുന്നുമുണ്ട്.
രാജ്യമാകെ കോവിഡ് മാനേജ്മെന്റിനും പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ടും ശുപാർശകൾ നൽകാനാണ് എൻടിഎഫിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എല്ലാ സംസ്ഥാനത്തും ഉപസമിതികളുണ്ടാവും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നിലവിൽ ദേശീയ സംവിധാനമുണ്ട്. കർമ സമിതി, ഉന്നതാധികാര സമിതി എന്നിങ്ങനെ പല പേരുകളിൽ കേന്ദ്രത്തിൽ പല സമിതികൾ പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ കേന്ദ്രത്തിനു ശാസ്ത്രീയവും യുക്തിഭദ്രവുമായ നിർദേശങ്ങൾ ലഭിക്കുന്നില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. അതിനാലാണ് 10 ഡോക്ടർമാരുൾപ്പെടുന്ന എൻടിഎഫ് രൂപീകരിച്ചിരിക്കുന്നത്.
സർക്കാരിനു നൽകുന്ന ശുപാർശകളുടെ പകർപ്പ് കോടതിക്കും ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. ഫലത്തിൽ കോവിഡ് മാനേജ്മെന്റിനു ദേശീയതലത്തിലുള്ള നടപടികൾ തങ്ങളുടെ നിരീക്ഷണത്തിലാക്കുക കൂടിയാണ് കോടതി ചെയ്തിരിക്കുന്നത്.