തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരണമടയുന്നവരുടെ മൃതദേഹം വിട്ടുകൊടുക്കുന്നതിലും സംസ്കരിക്കുന്നതിലും കാലതാമസം വരുന്നെന്ന് ചിലയിടങ്ങളിൽ പരാതി ഉയർന്നിട്ടുണ്ടെന്നും ഇത് സംഭവിക്കാതിരിക്കാൻ ആശുപത്രികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മറ്റും തമ്മിൽ ഏകോപനവും ജാഗ്രതയും വേണമെന്നും മുഖ്യമന്ത്രി. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നല്കിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം ബെഡ്ഡുകൾ കോവിഡ് രോഗികൾക്കായി റിസേർച്ച് ചെയ്യണമെന്ന നിർദ്ദേശത്തിന് അനുസൃതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൾ ഐസിയു ബെഡ്ഡുകളുടെ എണ്ണം വർധിപ്പിച്ചിരിക്കുന്നു. എല്ലാ ജില്ലകളിലേയും പ്രൈവറ്റ് ഹോസ്പിറ്റലുകളിലെ ഐസിയു ബെഡ്ഡുകൾ എംപാനൽ ചെയ്യുന്നതിനുള്ള നപടിക്രമങ്ങളും പൂർത്തീയാവുകയാണ്. ടെസ്റ്റിംഗ് നിരക്കു കൂട്ടുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പൊതുസ്ഥലങ്ങളിൽ കിയോസ്കുകൾ കൂടുതലായി സ്ഥാപിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. ഇതിനായി 167 സ്ഥലങ്ങൾ കണ്ടെത്തുകയും അവയിൽ 57 ഇടങ്ങളിൽ ഇതിനകം കിയോസ്കുകൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
കോവിഡ് രോഗബാധിതരായവരിൽ മറ്റു അനാരോഗ്യങ്ങൾ ഉള്ളവർ കൃത്യമായ ഇടവേളകളിൽ കോവിഡ് ടെസ്റ്റ് വീണ്ടും ചെയ്യേണ്ടത് അവരുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്. ഇക്കാര്യത്തിൽ വേണ്ട ബോധവത്കരണം സംസ്ഥാനത്ത് നടത്തും. അതിനാവശ്യമായ ക്യാംപെയ്ൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.
കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം നേരത്തെ തന്നെ പറഞ്ഞതാണ്. കോവിഡ് രോഗബാധ വന്നു പോയതിനു ശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികൾക്ക് ആവശ്യമാണ്. അതിനാവശ്യമായ പോസ്റ്റ് കോവിഡ് കെയർ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കും. അതിനുള്ള മാർഗ്ഗനിർദ്ദേശം ഉടനെ തയ്യാറാക്കും.. ടെലിമെഡിസിൻ സൗകര്യം ഇനിയും വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.