ന്യൂഡല്‍ഹി : ഡെല്‍റ്റ പ്ലസ് വൈറസ് വകഭേദം കോവിഡ് മൂന്നാം തരംഗത്തിനു കാരണമാകുമെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് രാജ്യത്തെ പ്രധാന ഡോക്ടര്‍മാരില്‍ ഒരാളും ജീനോം സീക്വന്‍സിങ് രംഗത്തെ പ്രമുഖനുമായ ഡോക്ടർ അനുരാഗ് അഗര്‍വാള്‍.
ഏപ്രില്‍, മേയ് മാസങ്ങളില്‍ മഹാരാഷ്ട്രയില്‍നിന്നു ശേഖരിച്ച 3500 സാമ്പിളുകള്‍ ജൂണില്‍ ജീനോം സീക്വന്‍സിങ് നടത്തിയിരുന്നുവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടറായ ഡോക്ടർ അനുരാഗ് പറഞ്ഞു. ഇതില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിരുന്നു. എങ്കിലും അത് ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. കൂടുതല്‍ കോവിഡ് കേസുകള്‍ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യം കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡെല്‍റ്റയുടെ സാന്നിധ്യമുളള സ്ഥലങ്ങളില്‍ കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും അതിനു മുമ്പു തന്നെ നമ്മള്‍ മൂന്നാം തരംഗത്തെക്കുറിച്ച് ആശങ്കാകുലരാകുകയാണെന്നും ഡോക്ടർ അനുരാഗ് പറഞ്ഞു. ഡെല്‍റ്റയേക്കാള്‍ മാരകമാണ് ഡെല്‍റ്റ പ്ലസ് എന്നും ഗുരുതരമായ മൂന്നാം തരംഗത്തിന് അത് കാരണമാകുമെന്നും കരുതേണ്ടതില്ലെന്നും അദ്ദേഹം
പറഞ്ഞു.