കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പാക്കാൻ കൂടുതൽ സെക്ടറൽ മജിസ്ട്രേട്ടുമാരെ വിന്യസിച്ചു. പോലീസും പരിശോധന ശക്തമാക്കി. നഗരസഭകളിലെ പത്ത് വാർഡുകൾക്ക് ഒരു സെക്ടറൽ മജിസ്ട്രേട്ട് എന്ന നിലയിലാണ് പുതിയ നിയമനം. പഞ്ചായത്തുതല പരിശോധനകൾക്കും സെക്ടറൽ മജിസ്ട്രേട്ടുമാരെ ചുമതലപ്പെടുത്തി.
ആരോഗ്യവകുപ്പ്, പോലീസ്, തദ്ദേശവകുപ്പ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആളുകൾ കൂടുന്ന പ്രദേശങ്ങൾ, കടകൾ, വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ എന്നിവ നടക്കുന്നയിടങ്ങൾ, യോഗങ്ങൾ, ഉത്സവങ്ങൾ എന്നിവിടങ്ങളിലാണ് സെക്ടറൽ മജിസ്ട്രേട്ടുമാർ പരിശോധന കർശനമാക്കുന്നത്. മാസ്ക് ശരിയായ രീതിയിൽ ധരിക്കാതിരിക്കുക, സാമൂഹ്യ അകലം പാലിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങൾ നടത്തുന്നവർക്കെതിര നടപടികൾ സ്വീകരിക്കും.