ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പുതിയ കോവിഡ് കേസുകൾ. 780 പേർ മരിച്ചു. അഞ്ച് ദിവസത്തിനിടെ നാലാം തവണയാണ് 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.3 കോടിയായി. നിലവിൽ, 9,79,608 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1,67,642.
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ പദ്ധതിക്കു രൂപം നൽകാൻ സംസ്ഥാന സർക്കാരുകൾ ഗവർണറുമായി ചേർന്നു സർവകക്ഷി യോഗം വിളിക്കണം. പരിശോധന വർധിപ്പിക്കാൻ പ്രചാരണം നടത്തണമെന്നു പ്രധാനമന്ത്രി നിർദേശം നൽകി.
രാജ്യവ്യാപക ലോക്ഡൗണിന്റെ ആവശ്യം ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നേരത്തെ, പ്രതിരോധ സൗകര്യങ്ങളുടെ കുറവ് നികത്താൻ ലോക്ഡൗൺ വേണ്ടിവന്നു. ഇപ്പോൾ വിഭവങ്ങളും വാക്സീനും മുക്കുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിച്ചും രാത്രി കർഫ്യു നടപ്പാക്കിയുമുള്ള പ്രതിരോധ പ്രവർത്തനമാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.