ദില്ലി : കൊവിഡ് വാക്സിൻ വിതരണത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മെഗാ വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നു എന്ന് മുരളീധരൻ വിമർശിച്ചു. മെഗാ വാക്സിനേഷൻ ആരുടെ പദ്ധതിയാണ്. അതിന്റെ പേരിൽ മനുഷ്യവകാശ ലംഘനമാണ് നടക്കുന്നത്. സൗജന്യമായി കിട്ടിയ വാക്സീൻ വിതരണം ചെയ്തിട്ട് പോരേ വാക്സീൻ നയത്തിനെതിരെ സമരം ചെയ്യാൻ എന്നും മുരളീധരൻ ചോദിച്ചു.
ആരോഗ്യ മന്ത്രി കെ കെ ശൈലജ ക്വാറന്റ്നിലാണ്. അപ്പോൾ ആരാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. കൊവിൻ ആപ്പ് ആസൂത്രിതമായി ആരെങ്കിലും പ്രവർത്തനരഹിതമാക്കിയിരിക്കുകയാണോ. സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള കുബുദ്ധി ആരുടേതാണ്. കേരളത്തിൽ ആർ ടി പി സി ആറിന് വലിയ നിരക്കാണ് ഈടാക്കുന്നത്. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾ വരെ കേരളത്തെ വിമർശിക്കുന്നുണ്ട്. കേരളത്തിലെ ആശുപത്രികളിൽ സൗകര്യങ്ങൾ കുറവാണ്. അടിയന്തരമായി കൂട്ടിയില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി വരും.
മെഡിക്കൽ കോളേജുകൾക്ക് കേന്ദ്രഫണ്ട് കിട്ടിയെന്ന് മന്ത്രി തന്നെ പറഞ്ഞു. എന്നിട്ടും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലടക്കം ഓക്സിജൻ പ്ലാന്റ് സജ്ജമാക്കാത്തത് എന്തുകൊണ്ടാണ്. കൊവിഡ് നിയന്ത്രണത്തിൽ പാളിച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. സംസ്ഥാനങ്ങൾക്ക് പാളിച്ച പറ്റിയാലും ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണോ. കേന്ദ്രത്തിന്റെ മേൽനോട്ടത്തിന് പാളിച്ചയുണ്ടായോയെന്ന് പരിശോധിക്കട്ടെ. അത് പരിശോധിക്കേണ്ടയാൾ താനല്ല. കേന്ദ്ര സഹമന്ത്രി കേരള സർക്കാർ ശമ്പളം നൽകി നിയോഗിച്ച ആളല്ല. താൻ വിമർശനം ഇനിയും തുടരും. കേരള സർക്കാരിനെയാണ് വിമർശിക്കുന്നത്, കേരളത്തെയല്ല. പിണറായി വിജയനല്ല കേരളമെന്നും വി മുരളീധരൻ പറഞ്ഞു.