കോന്നി : തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കോന്നി മയൂർ ഏലായിലെ വെള്ളാട്ട് തോട്ടിൽ കണ്ടെത്തിയതിൽ ദുരൂഹത ഏറെ. തിരുവനന്തപുരം പാറശാല സ്വദേശി രാജേന്ദ്ര(52)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നിയിൽ മേസ്തിരി ജോലി ചെയ്തുവന്നിരുന്ന ആളാണ് അദ്ദേഹം. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച കണ്ടെത്തിയ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലാതിരുന്നതും മൃതദേഹം ഒരു വശത്തേക്ക് ചരിഞ്ഞ് വെള്ളത്തിൽ കിടന്നിരുന്നതുമെല്ലാം മരണത്തിൽ ദുരൂഹത ജനിപ്പിക്കുന്നു. മാത്രമല്ല ഈ ഭാഗത്ത് സി സി റ്റി വി ദൃശ്യങ്ങൾ ഇല്ലാതിരുന്നതും അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്.
ഇയാൾ എങ്ങനെ ഇവിടെ എത്തിയെന്ന ചോദ്യം ഇനിയും അവശേഷിക്കുകയാണ്. സംഭവത്തിന്റെ ചുരുൾ അഴിക്കുവാൻ കോന്നിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ സി സി റ്റി വി ദൃശ്യങ്ങൾ കോന്നി പോലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച മുതൽ രാജേന്ദ്രനെ കാണാനില്ലായിരുന്നു. ഇതിൽ അന്വേഷണം നടന്ന് വരുമ്പോൾ ആണ് മൃതദേഹം കണ്ടെത്തിയത്. കോന്നി നഗരത്തിൽ ഗ്രാമ പഞ്ചായത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടും ഇവയൊന്നും പ്രവർത്തന ക്ഷമമല്ലാത്തത് കോന്നിയിൽ നടക്കുന്ന അപകടകൾക്ക് ഉൾപ്പെടെ തെളിവ് ലഭിക്കാതെ പോകുന്നതിന് കാരണമാകുന്നുണ്ട്.





























