കൊച്ചി : കോവിഡ് പരിശോധന നടത്തുന്ന ലബോറട്ടറികള്‍ കോവിഡ് നെഗറ്റിവ് റിപ്പോര്‍ട്ടുകള്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്ന് നിർദ്ദേശം. പരിശോധനാ ഫലങ്ങള്‍ കൃത്യമായി അപ്‌ലോഡ് ചെയ്യാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. സ്വകാര്യ ലാബുകള്‍ കൃത്യമായി പരിശോധന വിവരങ്ങള്‍ പങ്കുവെക്കാതിരിക്കുന്നത് ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികളെ പ്രതികൂലമായി ബാധിക്കുന്നതായി യോഗം വിലയിരുത്തി.
പരിശോധന ഫലം ലഭ്യമാകുന്ന മുറയ്ക്ക് തന്നെ കൃത്യമായി ലാബുകള്‍ പങ്കുവെക്കണം. ലാബുകളുടെ പ്രവര്‍ത്തനം പോലീസ് വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിലെ ഉള്‍പ്പെടെ കോവിഡ് പരിശോധന ഫലങ്ങളുടെ ഡാറ്റാ എന്‍ട്രി ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. വരും ദിവസങ്ങളില്‍ ലബോറട്ടറികളില്‍ പരിശോധന ശക്തമാക്കും. തിങ്കള്‍, ശനി ദിവസങ്ങളില്‍ ജില്ലയിലെ മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. കണ്ണട കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തനാനുമതി നല്‍കാനും യോഗത്തില്‍ തീരുമാനമായി. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള ജില്ലയിലെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി.
കോവിഡിന്റെ മൂന്നാംഘട്ട വ്യാപനം മുന്നില്‍ക്കണ്ട് അമ്പലമുകളിലെ താല്‍ക്കാലിക ഗവ. കോവിഡ് ആശുപത്രിയില്‍ 200 കിടക്കകള്‍ കുട്ടികള്‍ക്കായും 100 കിടക്കകള്‍ കോവിഡാനന്തര ചികിത്സക്കായും നീക്കിവെക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. എന്‍.ഡി.ആര്‍.എഫിന്റെ ഓരോ യൂണിറ്റുകളെ വീതം ചെല്ലാനം, നായരമ്പലം പഞ്ചായത്തുകളില്‍ നിയോഗിച്ചിട്ടുണ്ട്.