തിരുവനന്തപുരം : ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ചാടിപ്പോയ രോഗി ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കൊവിഡ് വാര്‍ഡില്‍ തൂങ്ങിമരിക്കാനാണ് ആനാട് സ്വദേശി ശ്രമം നടത്തിയത്. ആശുപത്രി ജീവനക്കാരെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി ഗുരുതരമാണ്.
കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ആനാട് സ്വദേശി ചാടിപ്പോയത്. മെഡിക്കല്‍ കോളജില്‍ നിന്ന് ബസിലാണ് ഇയാള്‍ നാട്ടിലെത്തിയത്. ഏകദേശം 22 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ചു. ആനാട് ബസിറങ്ങിയപ്പോള്‍ നാട്ടുകാരാണ് രോഗിയെ തടഞ്ഞുവെച്ചത്. പിന്നാലെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതീവ സുരക്ഷയുള്ള കൊവിഡ് വാര്‍ഡില്‍ നിന്ന് എങ്ങനെയാണ് ഇയാള്‍ കടന്നുകളഞ്ഞത് എന്നാണ് അധികൃതരെ കുഴക്കുന്നത്. മെഡിക്കല്‍ കോളജില്‍ നിന്ന് ബസിലാണ് നാട്ടിലെത്തിയത് എന്നതും ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളജിന് വീഴ്ച്ചയുണ്ടായെന്ന് ആനാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പറഞ്ഞു.