മഞ്ചേരി : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാതൃകയായി മലപ്പുറം. കോവിഡ് രോഗികള്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ നല്‍കാൻ തയ്യാറായി പെൺകുട്ടികളടക്കം 21 ചെറുപ്പക്കാരാണ് മലപ്പുറത്ത് മുന്നോട്ട് വന്നത്. മലപ്പുറത്തിന്‍റെ സൗഹാര്‍ദ്ദത്തിന്‍റെയും സ്നേഹത്തിന്‍റേയും പ്രതീകങ്ങളായി മാറിയിരിക്കുകയാണ് പ്ലാസ്മ നല്‍കാന്‍ സന്നദ്ധരായ ചെറുപ്പക്കാര്‍.
കോവിഡ് എന്ന മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് താങ്ങാവാൻ അവരെത്തി. സ്വയം സന്നദ്ധരായാണ് കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ നല്‍കാൻ എല്ലാവരും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഈ ആശുപത്രിയില്‍ നിന്ന് തന്നെ ചികിത്സയിലൂടെ കോവിഡ് ഭേദമായവരാണ് പ്ലാസ്മ നല്‍കാന്‍ എത്തിയത്.
ഇതിനിടെ പ്ലാസ്മ തെറാപ്പിയിലൂടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാള്‍ കൂടി കോവിഡ് മുക്തിനേടി. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഡല്‍ഹി പോലീസിലെ അജിത്താണ് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടത്. കോവിഡ് രോഗവിമുക്തരായ ഷാഹുല്‍ ഹമീദും അബ്ദുല്‍ ലത്തീഫുമാണ് അജിത്തിന് പ്ലാസ്മ നല്‍കിയത്.