തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ നാളെ അവലോകന യോഗം ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നത് അടക്കം യോഗത്തില്‍ ചര്‍ച്ചയാകും. തീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. ആള്‍ക്കൂട്ടം കള്‍ശനമായി നിയന്ത്രിക്കും. പോലീസ് പരിശോധന അര്‍ദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കൈയില്‍ കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ കേസെടുക്കും. വാഹനം പിടിച്ചെടുക്കും. മരുന്ന്, പഴം, പാല്, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവയുടെ കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കും.
ഭക്ഷണശാലകളും ബേക്കറികളും രാവിലെ ഏഴു മുതല്‍ രാത്രി ഒന്പതുവരെ. പാഴ്സല്‍, ഹോം ഡെലിവറി നടത്താന്‍ മാത്രമാണ് അനുമതി. വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയില്‍ 20 പേര് മാത്രം. ആശുപത്രികളിലേക്കും വാക്സിനേഷനുവേണ്ടിയും യാത്ര ചെയ്യാം. മുന്‍കൂട്ടി ബുക്ക് ചെയ്തെങ്കില്‍ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പോകാം. സ്റ്റേ വൗച്ചര്‍ കരുതണം. ഞായറാഴ്ച പ്രവൃത്തിദിനമായ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കമ്പനികള്‍, വര്‍ക്ക്ഷോപ്പുകള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി. ജീവനക്കാര്തിരിച്ചറിയല് കാര്‍ഡും പരീക്ഷകളില്‍ പങ്കെടുക്കാനുള്ളവര്‍ അഡ്മിറ്റ് കാര്‍ഡും കരുതണം. ബാര്‍, മദ്യ ഷോപ്പുകള്‍ പ്രവര്‍ത്തിക്കില്ല. കള്ളുഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം. ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും.