തിരുവനന്തപുരം : കൊവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ ഉയർത്തി പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ് സർക്കാർ ഭേദഗതി ചെയ്തു. മാസ്‌ക് ധരിക്കാത്തവർക്കും നിരത്തിൽ തുപ്പുന്നവർക്കും 500 രൂപ പിഴ ചുമത്തും. വിവാഹച്ചടങ്ങുകളിലെ നിയമലംഘത്തിന് പിഴത്തുക ആയിരത്തിൽ നിന്ന് അയ്യായിരമായി ഉയർത്തി. പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറയുന്നുവെന്ന ധാരണയിൽ സംസ്ഥാനത്ത് കൊവിഡ് നിയമലംഘനം വ്യാപകമായെന്നാണ് സർക്കാർ വിലയിരുത്തൽ. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് വഴിവെയ്ക്കമെന്നും സർക്കാർ കരുതുന്നു. പിഴത്തുക കുത്തനെ ഉയർത്തുന്നതിലൂടെ നിയമലംഘകരെ വരുതിയിലാക്കാമെന്നും മാർഗ നിർദേശങ്ങൾ പാലിക്കപ്പെടുമെന്നും സർക്കാർ കണക്കു കൂട്ടുന്നു. ഒപ്പം സര്‍ക്കാരിന്റെ ഖജനാവ് നിറയുകയും ചെയ്യും.
മാസ്‌ക്കോ മുഖാവരണമോ ധരിക്കാതെ പുറത്തിറങ്ങിയാൽ 500 രൂപയാണ് പുതുക്കിയ പിഴ. പൊതു നിരത്തിൽ തുപ്പിയാലും 500 രൂപ ഫൈനടിക്കും. ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കും. വിവാഹച്ചടങ്ങിൽ 50ൽ കൂടുതൽ ആളുകൾ കൂടിയാൽ 5000 രൂപ പിഴ ഈടാക്കും. ആയിരത്തിൽ നിന്നാണ് പിഴത്തുക അയ്യാരത്തിലേയ്ക്കുയർത്തിയത്. മരണച്ചടങ്ങുകളിലെ നിയമ ലംഘത്തിന് പിഴ 2000 രൂപയായും പൊതു ചടങ്ങുകളിൽ 3000 രൂപയായും വർധിപ്പിച്ചു. കടകളുടെ മുൻപിൽ സാമൂഹിക അകലം ഉറപ്പാക്കിയില്ലെങ്കിൽ 3000 രൂപയും നിയന്ത്രിത മേഖലകളിൽ കടകളോ ഓഫീസോ തുറന്നാൽ 2000 രൂപയുമാണ് പിഴ. ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാൽ 5000, ക്വാറന്റീൻ ലംഘനത്തിന് 2000, ലോക്ക് ഡൗൺ ലംഘനത്തിനും രോഗവ്യാപന മേഖലകളിൽ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താലും 500 രൂപ വീതവും പിഴയൊടുക്കണം.