തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഡിസിസി ഓഫീസിൽ സംഘർഷം. വി എസ് ശിവകുമാർ എംഎൽഎക്കെതിരെ പ്രാദേശിക നേതാക്കളും പ്രവർത്തകരും രംഗത്തെത്തി. കമലേശ്വരം വാർഡിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് ഡിസിസി ഓഫീസിൽ സംഘർഷമുണ്ടായത്. മര്യാദയ്‌ക്ക് സീറ്റ് നിർണയം നടത്താൻ കഴിയില്ലെങ്കിൽ കളഞ്ഞിട്ട് പോടാ എന്നാക്രോശിച്ച പ്രവർത്തകർ ശിവകുമാറിന് അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സീറ്റ് വീതംവെപ്പാണ് വിവിധ വാർഡുകളിൽ നടക്കുന്നതെന്നും പറഞ്ഞു.
ശിവകുമാറിനും നേതാക്കൾക്കുമെതിരെ അസഭ്യം ചൊരിയുകയും ഓഫീസിലെ കംപ്യൂട്ടർ ഉൾപ്പെടെ അടിച്ചുതകർക്കാൻ ശ്രമിക്കുകയും ചെയ്‌തു. കോൺഗ്രസ് അമ്പലത്തറ മണ്ഡലം പ്രസിഡന്റ് അച്യുതൻ നായർ, പ്രദേശത്തെ കോൺഗ്രസ് നേതാക്കളായ അഷറഫ്, ഗംഗൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. കമലേശ്വരത്ത് ഗംഗന്റെ മകൾ സിന്ധുവിനെ സ്ഥാനാർഥിയാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻ കൗൺസിലർ രശ്മിയെ സ്ഥാനാർഥിയാക്കാൻ സിസിസി ഭാരവാഹികൾ തീരുമാനിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.