തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും. ഇതിനു പോലീസ് നടപടി ഊര്ജിതപ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ക്വാറന്റൈന് നിബന്ധനകള്‍ പാലിക്കുന്നതിലുള്‍പ്പെടെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കടകള്‍, ചന്തകള്‍ മുതലായ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ക്കകത്തും ആളുകൾ കൂട്ടം കൂടുന്നത് അനുവദിക്കില്ല. സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കണം. സ്ഥാപനങ്ങളില്‍ ഏറ്റവും കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ഫോട്ടോയും മറ്റു വിവരങ്ങളും പോലീസ് ആസ്ഥാനത്തെ കണ്ട്രോള് റൂമിന് അയച്ചുനല്‍കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണം.
എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനപരിശോധന നടത്തും. അനുവദനീയമായ എണ്ണം ആളുകളെ മാത്രമേ വാഹനങ്ങളില്‍ യാത്രചെയ്യാന്‍ അനുവദിക്കൂ.
കാറുകളില്‍ ഡ്രൈവര്‍ അടക്കം നാലുപേര്‍ക്ക് യാത്ര ചെയ്യാം. രാത്രി ഒമ്പതിനു ശേഷമുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. അവശ്യസര്‍വീസുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കു മാത്രമേ ഇളവ് അനുവദിക്കൂ.
മാസ്കും ഹെല്‍മെറ്റും ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും. വിദേശത്തു നിന്നെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ നിന്നു നേരേ വീടുകളിലേക്കു പോകണം. വഴിയില്‍ ബന്ധുവീടുകള്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പാടില്ല.