തിരുവനന്തപുരം : അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോവിഡ് ചികില്‍സ കാരുണ്യപദ്ധതിയില്‍ (കാസ്പ്) ഉള്‍പ്പെടുത്തി. സ്വകാര്യ ആശുപത്രികള്‍ക്കുള്ള നിരക്ക് നിശ്ചയിച്ചതിന് പിന്നാലെ വിശദമാര്ഗനിര്ദേശങ്ങളും സര്‍ക്കാര്‍ ഇറക്കി. കോവിഡ് വ്യാപനം നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുറമേ സ്വകാര്യ സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
മറ്റ് രോഗികളുമായി ഇടപഴകാന്‍ സാഹചര്യമുണ്ടാക്കാത്തവിധം സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക ബ്ലോക്കോ ഭാഗമോ ‘കോവിഡ് ആശുപത്രി’ എന്ന നിലയില്‍ സജ്ജമാക്കണം. പ്രവേശനത്തിനും തിരിച്ചിറങ്ങുന്നതിനും പ്രത്യേക കവാടം സജ്ജമാക്കണം. പോസിറ്റീവ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ചുരുങ്ങിയത് രണ്ട് വാര്‍ഡ് വേണം.
ഒരുസമയം കുറഞ്ഞത് 20 രോഗികളെ ചികിത്സിക്കാന്‍ സൗകര്യമുണ്ടാവണം. കോവിഡ് രോഗികള്‍ക്കായി നീക്കിവെച്ച മൊത്തം കിടക്കകളില്‍ 30 ശതമാനത്തിലും കേന്ദ്രീകൃത ഓക്സിജന്‍ ലഭ്യത വേണം. 10 ശതമാനം കിടക്കകള്‍ ക്രിട്ടിക്കല്‍ കെയര്‍ ചികിത്സക്കായുണ്ടാകണം. കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതിന് ആശുപത്രി തലത്തില്‍ മെഡിക്കല്‍ ബോര്‍ഡ് വേണം. സ്വകാര്യ ആശുപത്രികള്‍ക്ക് ആര്‍ടിപിസിആര്‍, സിബി നാറ്റ്, ട്രൂ നാറ്റ് പരിശോധന നടത്താം.
കാരുണ്യ പദ്ധതി അംഗങ്ങളുടെ സൗകര്യാര്‍ഥം കൂടുതല്‍ സ്വകാര്യ ആശുപത്രികളില്‍ കാരുണ്യ നിരക്കില്‍ കോവിഡ് ചികിത്സ ലഭ്യമാക്കാന്‍ താല്‍ക്കാലിക എംപാനല്മെന്റിനും ആലോചനയുണ്ട്. ഇത്തരം ആശുപത്രികളുമായി ഒന്നുമുതല്‍ മൂന്നുമാസം വരെയാണ് എംഒയു ഒപ്പിടുക. ന്യുമോണിയ അടക്കം കോവിഡ് വൈറസ് ബാധമൂലം ഗുരുതരമാകുന്ന ആറ് അസുഖങ്ങള്‍ ചികിത്സിക്കാനുള്ള പാക്കേജാണ് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്.
ജില്ലാ തലത്തില്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കലക്ടര്‍ അധ്യക്ഷനായ പ്രത്യേക സംവിധാനത്തിനും രൂപം നല്‍കും. എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന കാപ്സ് അംഗങ്ങളുടെ ചെലവ് സര്‍ക്കാര്‍ നേരിട്ട് ആശുപത്രികള്‍ക്ക് നല്‍കും. ക്ലയിം സമര്‍പ്പിക്കുന്നതിന് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.































