തിരുവനന്തപുരം : ശസ്ത്രക്രിയ കഴിഞ്ഞവരും വിവിധ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവരും ഉൾപ്പടെ വാക്സിനേഷൻ ക്യാമ്പിലെ ക്യൂവിൽ ജനം തിരക്കി നിൽക്കവെ പാർട്ടി നേതാക്കൾക്കും ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്കും പിൻവാതിൽ പ്രവേശനം. മുൻ മേയർ അടക്കമുള്ളവർ ക്യൂ നിൽക്കാതെ വാക്സിൻ എടുത്തു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ എല്ലാവർക്കും തുല്യ പരിഗണനയെന്ന സർക്കാർ പ്രഖ്യാപനത്തെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ മെഗാ ക്യാമ്പ്. പൊരിവെയിലത്ത് ക്യൂ നിന്നവർ കുഴഞ്ഞു വീഴുന്നതിനിടെയിലും പിൻവാതിൽ പ്രവേശനം തകൃതിയായി നടന്നു.
ഉച്ചയ്ക്കു 12 മണിയോടെയാണ് മുൻമേയറും മറ്റൊരാളും വാക്സിൻ എടുക്കാനായി എത്തിയത്. ഈ സമയം വാക്സിൻ ക്യാമ്പിലെ ക്യൂവിന് സ്റ്റേഡിയം കോംപൗണ്ടിനോളം നീളമുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയ ഇരുവരും നേരെ പോയത് ഉദ്യോഗസ്ഥർക്കു മാത്രമായി അനുവദിച്ചിട്ടുള്ള രണ്ടാം കവാടത്തിലേക്ക്. പോലീസ് ഇവരെ കടത്തിവിട്ടു. അകത്തു കടന്ന ഇവർ വളരെ വേഗത്തിൽ തന്നെ വാക്സിൻ സ്വീകരിച്ചു പുറത്തിറങ്ങി. ക്യൂ നിന്നു തളർന്നവർ ഇതു ചൂണ്ടിക്കാട്ടി പരാതി പറഞ്ഞെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല.