കൊച്ചി : വാക്സീൻ നയത്തിലെ അപാകതകൾ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാക്സീൻ നിർമാണ കമ്പനികൾക്കു ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നേരത്തെ കൊവിഡ് വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നതിൽ സുപ്രീംകോടതിയും കേന്ദ്രസർക്കാരിനോട് വിശദീകരണം തേടിയിരുന്നു. കൊവിഡ് സാഹചര്യം നേരിടാനുള്ള ദേശീയ പദ്ധതി ആരാഞ്ഞ് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് വാക്സീൻ വില ഉൾപ്പടെയുള്ള വിഷയങ്ങളിലെ ഇടപെടൽ.
അഞ്ചു കാര്യങ്ങളിൽ കേന്ദ്രസർക്കാർ വിശദീകരണം നല്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. 01) – കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കമ്പനികൾ വ്യത്യസ്ത വില കൊവിഡ് വാക്സീന് എങ്ങനെ ഈടാക്കും. 02 ) – 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ എപ്പോൾ നല്കാനാവും. 03) – ഓക്സിജൻ ലഭ്യത എങ്ങനെ ഉറപ്പാക്കും. 04) അവശ്യമരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കാൻ എടുത്ത നടപടികൾ എന്തൊക്കെ 05) – ജില്ലാകളക്ടർമാർ വരെയുള്ളവർക്കും ആരോഗ്യമന്ത്രാലയത്തിനും ഇടയിലെ ഏകോപന സംവിധാനം എങ്ങനെയാണ്.