ന്യൂഡല്‍ഹി : ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷൻ സൗകര്യം. അരോഗ്യപ്രവർത്തകർക്കുള്ള വാക്സിനുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ പൊതുജനങ്ങൾക്ക് ആപ്പിലൂടെ വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും. എംപവേർഡ് ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് ചെയർമാൻ ഡോ. രാം സേവക് ശർമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “അതെ പൊതുജനങ്ങൾക്ക് ആപ്പിലൂടെ കൊവിഡ് വാക്സിനായി പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കും. വാക്സിൻ സ്വീകരണത്തിനു ശേഷം സർട്ടിഫിക്കറ്റ് നൽകുന്ന തരത്തിൽ ആപ്പിനെ സജ്ജമാക്കും. രജിസ്ട്രേഷൻ സമയത്ത് എപ്പോൾ എവിടെവച്ച് വാക്സിനേഷൻ സ്വീകരിക്കണമെന്ന് ആളുകൾക്ക് തിരഞ്ഞെടുക്കാൻ കഴിയും.”- ഡോ. രാം സേവക് ശർമ്മ പറഞ്ഞു.
അതേസമയം രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരിൽ 0.18 ശതമാനം പേർക്ക് മാത്രമാണ് പാർശ്വഫലമുണ്ടായതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതിൽ 0.002 പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് വളരെ കുറഞ്ഞ നിരക്കാണ്. കൊവിഷീൽഡ്, കൊവാക്സിനും എന്നീ വാക്‌സിനുകൾ സുരക്ഷിതമാണെന്നും നിതി ആയോഗ് ചെയർമാൻ വി.കെ. പോൾ പറഞ്ഞു. ഇപ്പോൾ വാക്‌സിനുകളെ കുറിച്ചുള്ള ആശങ്കയ്ക്കല്ല പ്രാധാന്യം. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം വെറും 0.18 പേരിൽ മാത്രമാണ് ഇമ്യൂണൈസേഷന് ശേഷം പാർശ്വഫലങ്ങൾ ഉണ്ടായിട്ടുള്ളത്. ഇമ്യൂണൈസേഷനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത് 0.002 പേരെയാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു. ലോകത്ത് വാക്സിനേഷൻ നടന്ന ആദ്യ മൂന്നു ദിവസങ്ങളിലെ കണക്കുകൾ അനുസരിച്ച് ഏറ്റവും കുറച്ച് പാർശ്വഫലങ്ങൾ ഉണ്ടായത് ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.