തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രൽ സീറ്റിൽ സിപി ജോണ്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. സെന്‍ട്രൽ സീറ്റ് സിഎംപിക്ക് തന്നെ നൽകാൻ ധാരണയായി. വിഎസ് ശിവകുമാറിന്‍റെയും പ്രാദേശിക നേതാക്കളുടെയും എതിര്‍പ്പ് തള്ളികൊണ്ടാണ് സെന്‍ട്രൽ സീറ്റ് സിഎംപിക്ക് നൽകുന്നത്. ശിവകുമാറിനെ അരുവിക്കരയിലേക്കാണ് നിലവിൽ കോണ്‍ഗ്രസ് പരിഗണിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് ഘടകക്ഷിക്ക് നൽകുന്നതിനെതിരെ എതിര്‍പ്പ് ശക്തമായിരുന്നു. തിരുവനന്തപുരം കോണ്‍ഗ്രസിന്‍റെ സീറ്റ് എന്ന രീതിയിൽ ചുവരെഴുത്ത് അടക്കം ഒരു വിഭാഗം ആരംഭിച്ചിരുന്നു.
ഇതോടൊപ്പം വിഎസ് ശിവകുമാറിന്‍റെ നേതൃത്വത്തിൽ നേതാക്കള്‍ യോഗവും ചേര്‍ന്നിരുന്നു. തിരുവനന്തപുരം സെന്‍ട്രൽ സീറ്റിൽ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം ജില്ലാ നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്. എന്നാൽ, ഈ ആവശ്യം തള്ളികൊണ്ടാണിപ്പോള്‍ സെന്‍ട്രൽ സീറ്റ് സിഎംപിക്ക് തന്നെ നൽകാൻ തീരുമാനിച്ചത്. വിഎസ് ശിവകുമാറിന് അരുവിക്കര നൽകികൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന കണക്കുക്കൂട്ടലിലാണ് നേതൃത്വം.






























