തിരുവനന്തപുരം : നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലി എൽഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. തങ്ങളുടെ ആവശ്യം പരിഗണിക്കാതെ പാർലമെന്ററി പാർട്ടി യോഗം വിളിക്കരുതെന്ന് സിപിഐ നേതൃത്വം ആവശ്യപ്പെട്ടതോടെ വിഷയം മുന്നണിക്കുള്ളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിയമസഭയിൽ സിപിഎമ്മിന് 26 എംഎൽഎമാരും സിപിഐക്ക് എട്ട് എംഎൽഎമാരും ആർജെഡിക്ക് ഒരു അംഗവുമാണ് ഉള്ളത്. പ്രതിപക്ഷ ഉപനേതൃ സ്ഥാനം സിപിഐക്ക് നൽകണമെന്നും, കെ. രാജനെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നുമുള്ള ആവശ്യം തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ സിപിഐ ഉന്നയിച്ചിരുന്നതാണ്. എന്നാൽ ഇതുവരെ സിപിഎം ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഈ ആവശ്യം പരസ്യമായി ഉന്നയിച്ചതിനെ എൽഡിഎഫ് കൺവീനർ നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
തുടർന്ന് സിപിഎമ്മിന്റെ ഔദ്യോഗിക യോഗങ്ങളിലൊന്നും വിഷയം ചർച്ചയായില്ലെന്നാണ് സൂചന. ഇതോടെയാണ് തീരുമാനം ഉണ്ടാകാതെ പാർലമെന്ററി പാർട്ടി യോഗം ചേരരുതെന്ന നിലപാട് സിപിഐ ശക്തമായി മുന്നോട്ടുവച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്ത കാര്യത്തിലും സിപിഐയുമായി മുൻകൂട്ടി ചർച്ച നടത്തിയിരുന്നില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ പ്രതിപക്ഷ നിരയിൽ കെ.എൻ. ബാലഗോപാലാണ് രണ്ടാമത്തെ പ്രധാന നേതാവായി പരിഗണിക്കപ്പെടുന്നത്. പിഎം ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐയും സിപിഎമ്മും തമ്മിൽ മുമ്പും അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുന്നണിക്കുള്ളിൽ പുതിയ അധികാര പങ്കിടൽ ചർച്ചകൾക്ക് സിപിഎം വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്ന നിലപാടിലാണെന്നാണ് റിപ്പോർട്ടുകൾ.





























