ആലപ്പുഴ : കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്തതിൽ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്കിനെതിരെ പരസ്യ പ്രതിഷേധവുമായി സിപിഐ. ഫേസ് ബുക്കിൽ ലൈക്ക് കൂട്ടുകയല്ലാതെ കയർ മേഖലയ്ക്കായി മന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് വിമര്‍ശിച്ചു. കയർ തൊഴിലാളികളെ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സിപിഐയുടെ ആവശ്യം. പ്രതിസന്ധിയുടെ നടുവിലാണ് കയർ മേഖല. ഫാക്ടറികൾ ഓരോന്നായി അടച്ചുപൂട്ടുകയാണ്.
മിനിമം കൂലി പോലും നൽകുന്നില്ല. കയർ മേഖലയെ തകർക്കുന്ന നടപടികളുമായി മന്ത്രി തോമസ് ഐസക് മുന്നോട്ട് പോവുകയാണ്. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം പോലും നടപ്പാക്കാൻ കയർ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സിപിഐയുടെ തീരുമാനമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. തോമസ് ഐസക്കിനെതിരെ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾ തന്നെയാണ് സിപിഐയും ഉന്നയിക്കുന്നത്. മന്ത്രിക്കെതിരെ പരസ്യ പ്രതിഷേധത്തിന് സി.പി.ഐ ഇറങ്ങിയതോടെ സിപിഎം – സിപിഐ പോരിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.