കാസര്‍കോട്: ഒരാള്‍ ഒരുതവണ മന്ത്രിയെന്ന ചട്ടം സി.പി.ഐക്ക് കീറാമുട്ടി. 2016ലാണ് മത്സരിക്കുന്ന കാര്യത്തിലും മന്ത്രിയാകുന്ന കാര്യത്തിലും സി.പി.ഐയില്‍ ചട്ടമുണ്ടാക്കിയത്. സി.കെ. ചന്ദ്രപ്പന്‍, കാനം രാജേന്ദ്രന്‍ എന്നിവരാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. പ്രത്യേക സാഹചര്യത്തില്‍ മാറ്റം ആവാമെന്ന വകുപ്പുണ്ടെങ്കിലും പുതിയ മന്ത്രിമാരെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇത് ചര്‍ച്ചക്ക് വഴിവെക്കും.
തുടര്‍ച്ചയായി മൂന്നുതവണ എം.എല്‍.എമാരായവര്‍ നാലുപേരും രണ്ടുതവണ എം.എല്‍.എമാരായവര്‍ അഞ്ചുപേരുമാണ് ഇപ്പോഴുള്ളത്. ഇതില്‍ പാര്‍ട്ടിയിലെ ഉയര്‍ന്ന പദവിയിലുള്ളത് രണ്ടുപേരാണ്. ദേശീയ കൗണ്‍സില്‍ അംഗങ്ങളാണ് ഇ.ചന്ദ്രശേഖരനും ജെ.ചിഞ്ചുറാണിയും. ഇരുവരും പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഉയര്‍ന്ന ബോഡിയായ എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങള്‍ കൂടിയാണ്.
ഇ. ചന്ദ്രശേഖരനും പ്രസാദും ചിഞ്ചുറാണിയും കെ.രാജനും സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളാണ്. ചന്ദ്രശേഖരനും ഇ.കെ. വിജയനും ചിറ്റയം ഗോപകുമാറും വി.ശശിയും ജയലാലും ഹാട്രിക് എം.എല്‍.എമാരാണ്. ഒരുതവണ മന്ത്രിയായ ഇ. ചന്ദ്രശേഖരന് 2016ലെ ചട്ടമനുസരിച്ച് മന്ത്രിയാകാനാവില്ല. എന്നാല്‍ മത്സരിപ്പിച്ചത് മികച്ച പാര്ലമെന്റെറിയന് എന്നി നിലക്കാണെന്ന് സി.പി.ഐ നേതൃത്വം പറയുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ മുഖ്യമന്ത്രിയോട് പാര്‍ട്ടി നിലപാട് തുറന്നു പറയുകയും വിയോജിക്കേണ്ട സമയത്ത് വിയോജിക്കുകയും ചെയ്തത് ചന്ദ്രശേഖരന് പാര്‍ട്ടിക്കുള്ളില്‍ മതിപ്പുണ്ടാക്കിയിട്ടുണ്ട്.
മൂന്നാര്‍ വിഷയത്തില്‍ എസ്.രാജേന്ദ്രന്‍ കൈയേറ്റക്കാരനാണെന്ന് മുഖ്യമന്ത്രിയുടെ സമീപത്ത് ഇരുന്നുകൊണ്ട് നിയമസഭയില്‍ പറഞ്ഞ ചന്ദ്രശേഖരന്‍, തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി മന്ത്രിമാരെ പിന്‍വലിപ്പിച്ച് ചാണ്ടിയുടെ പുറത്തേക്കുള്ള വഴിയും തുറന്നുകൊടുത്തു. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം സൂക്ഷിക്കുകയും ചെയ്തു. ചന്ദ്രശേഖരന്റെ മൂന്നാം അങ്കത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ താല്‍പര്യം കൂടിയുണ്ട് എന്ന അടക്കം പറച്ചിലുമുണ്ട്. ചന്ദ്രശേഖരന്റെ കാര്യത്തില്‍ ചട്ടത്തില്‍ മാറ്റം വരുത്താന്‍ കഴിയുമോയെന്നാണ് സി.പി.ഐ അന്വേഷിക്കുന്നത്.