തിരുവനന്തപുരം: സംഘടനാ ചുമതലയിലേക്ക് മാറിയിട്ടും ഹൗസിങ്ങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഒഴിയാത്ത സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി.പി.സുനീറിനെതിരെ സി.പി.ഐയില്‍ അമര്‍ഷം പുകയുന്നു. രണ്ട് പദവികള്‍ ഒരുമിച്ച് വഹിക്കുന്ന കീഴ്വഴക്കം പാര്‍ട്ടിയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം സുനീറിനെതിരെ തിരിഞ്ഞത്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാന സെക്രട്ടറി ഇടപെട്ട് സര്‍ക്കാര്‍ പദവികളില്‍ നിന്ന് ഒഴിവാക്കുന്നതാണ് പതിവ്. എന്നാല്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ വിശ്വസ്തനും പാര്‍ട്ടിയുടെ ധന സമാഹരണ പ്രവര്‍ത്തനങ്ങളുടെ തേരാളിയുമാണ് പി.പി. സുനീര്‍.
അതുകൊണ്ടുതന്നെ ഭവന നിര്‍മ്മാണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സുനീറിനെ ഒഴിവാക്കാന്‍ കാനം ബോധപൂര്‍വ്വം മുന്‍കൈയ്യെടുക്കുന്നില്ല. ഇതാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ തന്നെ അതൃപ്തിക്കും മുറുമുറുപ്പിനും വഴിവെച്ചിരിക്കുന്നത്. സംസ്ഥാന നേതൃത്വം ഇനിയും തീരുമാനം എടുക്കുന്നില്‍ ദേശിയ നേതൃത്വത്തിന്‍െറ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാനാണ് എതിര്‍ക്കുന്നവര്‍ക്കിടയിലെ ധാരണ. സുനീറിനെ മാറ്റുന്നകാര്യം കാനം രാജേന്ദ്രനോട് ആവശ്യപ്പെട്ടാല്‍ തളളിക്കളയുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നത്.
അഥവാ പരിഗണിച്ചാല്‍ തന്നെ മറ്റേതെങ്കിലും ഭൃത്യനെ വെയ്ക്കും എന്നാണ് ഇതേപ്പറ്റിയുളള സി.പി.ഐയിലെ ഒരു ഉന്നത നേതാവിന്‍െറ പ്രതികരണം. അസിസ്റ്റന്‍െറ് സെക്രട്ടറിമാരില്‍ ഒരാളായ ഇ.ചന്ദ്രശേഖരനും സംഘടനാ ചുമതലക്കൊപ്പം എം.എല്‍.എ പദവികൂടി വഹിക്കുന്നുണ്ട്. എന്നാല്‍ ഇ.ചന്ദ്രശേഖരനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയാല്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും.
സര്‍ക്കാരിന് അധിക ചെലവ് ഉണ്ടാക്കുന്നുവെന്ന വിമര്‍ശനം നേരിടേണ്ടിവരും എന്നതിനാല്‍ ഇ.ചന്ദ്രശേഖരനെ കൊണ്ട് രാജിവെപ്പിക്കുന്ന കാര്യം സി.പി.ഐ നേതൃത്വം പരിഗണിക്കുന്നില്ല. എന്നാല്‍ പി.പി.സുനീര്‍ , അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനം കൂടി വഹിക്കുന്നതിന് ഇതുമായി താരതമ്യം ഇല്ലെന്നാണ് സി.പി.ഐ നേതൃത്വത്തിലെ ഒരുവിഭാഗത്തിന്‍െറ ആവശ്യം.2015ലെ കോട്ടയം സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയായപ്പോള്‍ രണ്ട് പദവികള്‍ ഒരുമിച്ച് വഹിച്ചയാളാണ് കാനം രാജേന്ദ്രനെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്‍െറ് ആയിരിക്കുമ്ബോഴാണ് കാനം പാര്‍ട്ടി സെക്രട്ടറിയായി അധികാരമേല്‍ക്കുന്നത്.സെക്രട്ടറിയായ ശേഷവും എ.ഐ.ടി.യു.സി പ്രസിഡന്റായി തുടര്‍ന്ന കാനം യൂണിയന്‍െറ അടുത്ത സംസ്ഥാന സമ്മേളനത്തിലും സ്ഥാനമൊഴിഞ്ഞില്ല. ട്രേഡ് യൂണിയന്‍െറ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ക്കിങ്ങ് പ്രസിഡന്റ് എന്ന പദവി സൃഷ്ടിച്ച് ജെ.ചിത്രഭാനുവിനെ ആസ്ഥാനത്ത് അവരോധിക്കുകയാണ് ഉണ്ടായത്. ഇതേ പാരമ്ബര്യം തന്നെയാണ് കാനത്തിന്‍െറ വിശ്വസ്തനായ പി.പി.സുനീറും പിന്തുടരുന്നതെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന പരിഹാസം.
സി.പി.എമ്മിനെ അപേക്ഷിച്ച് ചെറിയ പാര്‍ട്ടിയാണെങ്കിലും വ്യതിരിക്തതയുളള നിലപാടും ജനപക്ഷ സമീപനങ്ങളും കൊണ്ട് പൊതുസമൂഹത്തില്‍ അംഗീകാരവും വിശ്വാസ്യതയുമുളള പാര്‍ട്ടിയായിരുന്നു സി.പി.ഐ. എന്നാല്‍ പാര്‍ട്ടിയുടെ വ്യതിരിക്തതയും സ്വതന്ത്ര നിലപാടും കാനം സെക്രട്ടറിയായതോടെ കളഞ്ഞുകുളിച്ചെന്നാണ് സി.പി.ഐയില്‍ ഉയരുന്ന വിമര്‍ശനം. സി.പി.എമ്മിന് കീഴ് പെട്ടും എല്ലാകാര്യത്തിലും അവരുടെ നിലപാടുകള്‍ പിന്‍പറ്റുകയും ചെയ്യുന്നുവെന്നതാണ് കാനം വിമര്‍ശിക്കപ്പെടാനുളള പ്രധാന കാരണം. ഇത് കൂടാതെ പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ സി.പി.എം രീതി പിന്തുടര്‍ന്ന് അന്വേഷണത്തിലും നടപടിയിലും കുരുക്കിയിടുന്ന രീതിയും എതിര്‍പ്പ് ക്ഷണിച്ചു വരുത്തുന്നുണ്ട്. ഇതിനെ ഏറ്റവും അടുപ്പക്കാരായ നേതാക്കള്‍ പോലും രംഗത്തുവരികയും ചെയ്യുന്നു.
ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെതിരെ നടപടിയെടുക്കാനുളള നീക്കത്തിനെതിരെ കഴിഞ്ഞ സംസ്ഥാന എക്സിക്യൂട്ടിവില്‍ അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരന്‍ തന്നെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. കാനത്തോടൊപ്പം നിന്നിരുന്ന മുല്ലക്കര രത്നാകരനും പാര്‍ട്ടിയുടെ ഇന്നത്തെ പോക്കില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു.നേതൃത്വത്തിന് എതിരായ ഈ വികാരത്തിന്‍െറ ഭാഗമാണ് അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീര്‍ ഭവനനിര്‍മ്മാണ ബോര്‍ഡ് ഉപാധ്യക്ഷ പദവിയില്‍ തുടരുന്നതിലും പ്രതിഫലിക്കുന്നത്.