റാന്നി : വെച്ചൂച്ചിറ കുന്നം മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യവുമായി സിപിഐ വെച്ചൂച്ചിറ ലോക്കല്‍ കമ്മറ്റി രംഗത്ത്. ഒരു വര്‍ഷം മുന്‍പ് ജലക്ഷാമത്തിന്റെ രൂക്ഷത ചൂണ്ടിക്കാട്ടി ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ലായിരുന്നു. മടത്തുംചാല്‍ – മുക്കൂട്ടുതറ റോഡു നിര്‍മ്മാണത്തോടെ താറുമാറായതാണ് ഇവിടുത്തെ കുടിവെള്ള വിതരണം. പുതിയ പൈപ്പുകള്‍ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇട്ടെങ്കിലും ജോലികള്‍ ഇപ്പോഴും പൂര്‍ണ്ണമായിട്ടില്ല. ഇതുമൂലം ഉയര്‍ന്ന സ്ഥലങ്ങളിലും മറ്റും ഉള്ളവര്‍ വില കൊടുത്ത് വെള്ളം വാങ്ങിയാണ് നിത്യോപയോഗം നടത്തുന്നത്. പെരുന്തേനരുവി പദ്ധതിയില്‍ നിന്നുമാണ് വെച്ചൂച്ചിറ പഞ്ചായത്തില്‍ പൂര്‍ണ്ണമായും പഴവങ്ങാടി,നാറാണംമൂഴി പഞ്ചായത്തിലെ ഭാഗിക മേഖലകളിലും വെള്ളം വിതരണം ചെയ്തിരുന്നത്. വര്‍ഷങ്ങളായി വെച്ചൂച്ചിറയില്‍ നിന്നും കുന്നം, വാഹമുക്ക്, അച്ചടിപ്പാറ, വലിയപതാല്‍, ഇടമണ്‍, പാറേക്കടവ്, കോതാനി, വാകത്താനം മേഖലകളില്‍ വെള്ളമെത്താതായിട്ട്. ആശ്രമം പ്ലാന്‍റില്‍ നിന്നും ഈ മേഖലകളിലേക്ക് വെള്ളം എത്തിക്കുന്ന കുംഭിത്തോട് പമ്പുഹൗസ് മൂന്നു വര്‍ഷത്തില്‍ കൂടുതലായി അടഞ്ഞു കിടക്കുകയാണ്.
ഇവിടെ നിന്നും പമ്പു ചെയ്ത് കുന്നം ക്ഷേത്രത്തിനു സമീപം കൊല്ലാലയ്ക്കല്‍ സ്ഥാപിച്ചിരിക്കുന്ന സംഭരണിയില്‍ ശേഖരിച്ചാണ് കുടിവെള്ള വിതരണം നടത്തിയിരുന്നത്. സംഭരണിയുണ്ടെങ്കിലും നിലവില്‍ കുന്നം തടത്തില്‍ മേഖലയിലെ താമസക്കാര്‍ക്ക് വെള്ളം കിട്ടുകയുമില്ല. ഇവിടെ നിന്നും മാറി കുറച്ചുകൂടി ഉയരമുള്ള സ്ഥലത്തായി പുതിയ സംഭരണി നിര്‍മ്മിച്ച് പൈപ്പ് ലൈനുകളും സ്ഥാപിക്കുവാന്‍ തയ്യാറായാല്‍, ഈ മേഖലയിലെ കുടുംബങ്ങള്‍ക്കും കൂടാതെ സമീപ പ്രദേശങ്ങളിലെ ഉയര്‍ന്ന മേഖലകളിലും ഇത് പ്രയോജനം ചെയ്യും. വേനല്‍ക്കാലത്ത് കുന്നത്തും പരിസരങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി അധികൃതര്‍ തയ്യാറാവണമെന്ന് സി.പി.ഐ വെച്ചൂച്ചിറ ലോക്കല്‍ കമ്മറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു. അടിയന്തര പരിഹാരമുണ്ടാകാത്ത പക്ഷം ജനങ്ങളെ അണിനിരത്തി സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. അസി.സെക്രട്ടറി ഇ.എന്‍ സുരേഷ് കുന്നം അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി സജിമോന്‍ കടയനിക്കാട്, കിസാന്‍സഭ മണ്ഡലം പ്രസിഡന്റ് എന്‍.ജി പ്രസന്നന്‍,ജെയ്നമ്മ തോമസ്, സിജോ മടുക്കക്കുഴി, വി.വി ജോസ്, അജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു