തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെയും എ.കെ.ബാലന്റെയും വർഗീയ പരാമർശങ്ങളിൽ സിപിഐയ്ക്ക് അതൃപ്തി. പരാമർശങ്ങൾ ഇടതുപക്ഷ സ്വഭാവത്തിന് ചേർന്നതല്ലെന്നും മുസ്ലിം വിരോധം ഉൽപ്പാദിക്കുന്ന പരാമർശം വിലക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ആവശ്യം. വർഗീയ പരാമർശങ്ങൾക്കെതിരെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ രൂക്ഷ വിമർശനമാണ് ഉയർന്നുവന്നത്. പരാമർശം പിൻവലിച്ച് സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രസ്താവന ഉണ്ടാക്കിയ രാഷ്ട്രീയ പ്രകമ്പനങ്ങൾ അവസാനിച്ചിട്ടില്ല എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് കാലമായതിനാൽ പരസ്യ പ്രതികരണം ഒഴിവാക്കാൻ ധാരണയായി. പ്രതികരണങ്ങൾ ആവർത്തിക്കുന്ന പക്ഷം നിലപാട് വ്യക്തമാക്കാനും സെക്രട്ടേറിയേറ്റിൽ തീരുമാനം. മലപ്പുറത്തും കാസർകോട്ടും ജയിച്ചവരുടെ പേര് നോക്കിയാലറിയാം വർഗീയ ധ്രുവീകരണം എന്നായിരുന്നു സജി ചെറിയാൻെറ പരാമർശം. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമൂഹത്തിൽ വർഗീയ വിഭജനം ഉണ്ടാക്കുന്ന തരത്തിലുളള പ്രതികരണം നടത്തിയത് ഗുരുതരമായ തെറ്റാണെന്ന് പാർട്ടിക്കുളളിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ സജി ചെറിയാൻ ശ്രദ്ധയില്ലാതെ പ്രതികരണം നടത്തി നിരന്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതിലും സിപിഐഎമ്മിന്റെ നേതാക്കൾ അതൃപ്തിയുണ്ടായിരുന്നു.






























