കോന്നി : ആർഎസ്എഎസ് നടത്തുന്ന ബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. കോന്നി ബാലിക സദനത്തിലെ ദളിത് വിദ്യാർത്ഥിനി സൂര്യ (15) ദുരുഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കോന്നി ബാലികാസദനത്തിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉദയഭാനു.
ആർ എസ് എസ് നിയന്ത്രണത്തിലുള്ള ഇത്തരം സ്ഥാപനങ്ങളിൽ കുട്ടികൾ ക്രൂരമായ പീഡിപ്പിക്കപ്പെടുന്നു. എല്ലാവിധ ക്രിമിനൽ സ്വഭാവമുള്ള ആർ എസ് എസുകാരുടേയും താവളമായി ഇത്തരം ബാലമന്ദിരങ്ങൾ മാറുകയാണ്. മനുഷ്യത്വമില്ലാത്ത പ്രസ്ഥാനമാണ് ആർ എസ് എസ് ആയുധങ്ങളുമായി കുട്ടികളെ കൊണ്ട് പ്രകടനം നടത്തിക്കുന്നത് അതിൻ്റെ തെളിവാണ്. വർഗ്ഗീയ വിദ്വേഷം കുട്ടികളിലേക്ക് പകർന്ന് നൽകുകയാണ്. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം രേഷ്മ മറിയം റോയി അധ്യക്ഷയായി.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ, ജില്ലാ സെക്രട്ടറി ബി നിസ്സാം, സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് സജിത് പി ആനന്ദ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എൻസി അഭീഷ്, ജിതിൻ രാജ്, ജെയ്സൺ ജോസഫ് സാജൻ, ജില്ലാ കമ്മിറ്റി അംഗം എച്ച് ശ്രീഹരി എന്നിവർ സംസാരിച്ചു. കോന്നി ബ്ലോക്ക് സെക്രട്ടറി സി സുമേഷ് സ്വാഗതവും ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി ജിബിൻ ജോർജ്ജ് നന്ദിയും പറഞ്ഞു.
10 വർഷം മുൻപ് അമ്മ മരിച്ചതിനെ തുടർന്നാണ് ചിറ്റാർ സ്വദേശിനിയായ പെൺകുട്ടിയെ ബാലികാസദനത്തിൽ എത്തിക്കുന്നത്. ഞായറാഴ്ച്ച പുലർച്ചെ 5 മണിക്കാണ് ബാലികാസദനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കുട്ടിയുടെ മരണം ആത്മമഹത്യയായി എഴുതിതള്ളാൻ കഴിയില്ലെന്നും മരണകാരണം അന്വേഷിച്ചു കണ്ടെത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഡിവൈഎഫ്ഐ സമരത്തിലൂടെ അറിയിച്ചു.