ആലപ്പുഴ: ജി സുധാകരനെതിരെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. എം വി ഗോവിന്ദനെതിരെ നടത്തിയ പരാമര്‍ശത്തിലാണ് സിപിഐഎം രംഗത്തെത്തിയത്. ജി സുധാകരന്റെ സംസ്‌കാര ശൂന്യമായ വര്‍ത്തമാനമാണെന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം.’ സിപിഐ(എം)ന്റെ സംസ്ഥാന കമ്മിറ്റിയില്‍ ദീര്‍ഘകാലം ഇരിക്കുകയും വിവിധ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത ശേഷം ഇപ്പോള്‍ യുഡിഎഫ്‌ന്റെ കൂടാരത്തില്‍ ചേക്കേറിയ സുധാകരൻ എന്തും പറയുന്നു. എംഎല്‍എയായ സുധാകരന് ആരേയും എന്തും പറയാനുള്ള ലൈസന്‍സാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ അങ്ങേയറ്റം സംസ്‌കാര ശൂന്യമായ നിലയില്‍ അഭിസബോധന ചെയ്ത് വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞതിനെതിരെ പാര്‍ട്ടി പ്രതിഷേധിക്കും’; എന്നാണ് സിപിഐഎം പ്രസ്താവനയിലൂടെ പറഞ്ഞത്.
പഴയ പാരമ്പര്യം പറഞ്ഞ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ വര്‍ഗ്ഗ ശത്രുക്കളോടൊപ്പം ചേര്‍ന്ന് സുധാകരന്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നാണ് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയത്.സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കടന്നാക്രമിച്ച് നേരത്തെ ജി സുധാകരന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. എം വി ഗോവിന്ദന്‍ പ്രായോഗികമായും സെെദ്ധാന്തികമായും വര്‍ഗവഞ്ചകന്‍ ആണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ജി സുധാകരന്‍ തുറന്നടിച്ചു. ജി സുധാകരന്‍ വര്‍ഗവഞ്ചകനാണെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നത്.
വി കുഞ്ഞികൃഷ്ണനെയും ടി കെ ഗോവിന്ദനെയും പരാമര്‍ശിച്ചുള്ള എം വി ജയരാജന്റെ പ്രസ്താവയിലേക്ക് തന്റെ പേര് പറയേണ്ട യാതൊരു കാര്യവും എം വി ഗോവിന്ദന് ഉണ്ടായിരുന്നില്ലെന്നും ഗോവിന്ദന്റെ രാഷ്ട്രീയ വകതിരിവുകേട് ആണ് അതെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. വര്‍ഗം എന്താണെന്നും വര്‍ഗവഞ്ചകന്‍ എന്താണെന്നും ഗോവിന്ദന് അറിയില്ല. സൈദ്ധാന്തികന്‍ എന്ന അടിസ്ഥാനമില്ലാത്ത ലേബല്‍ മാത്രമാണുള്ളത്. സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ല. ഒന്നുകില്‍ ഒഴിയണം അല്ലെങ്കില്‍ സിപിഐഎം പുറത്താക്കണം എന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.





























