കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോട്ടൂളി സെൻട്രൽ ജങ്ഷന് സമീപംവെച്ച് കുറ്റിക്കാട്ടൂർ സ്വദേശി തടപ്പറമ്പിൽവീട്ടിൽ അബ്ദുൽ ജബ്ബാർ (38)നെയാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പട്രോളിങ് ഡ്യൂട്ടിക്കിടയിൽ പോലീസിനെ കണ്ട് പരിഭ്രമിച്ചത് ചോദ്യംചെയ്തപ്പോഴാണ് പാന്റിന്റെ പോക്കറ്റിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തത്. കോട്ടൂളി, തൊണ്ടയാട് കേന്ദ്രീകരിച്ച് യുവാക്കൾക്കും വിദ്യാർഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും മയക്കുമരുന്ന് ചില്ലറവിൽപന നടത്തുന്ന വ്യക്തിയാണ് ജബ്ബാർ.
സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന പ്രതി സ്വയം ഉപയോഗത്തിനുള്ള മയക്കുമരുന്നിന്റെ പണവും ഈ കച്ചവടത്തിലൂടെയാണ് കണ്ടെത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. പ്രതിയുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്. പ്രതി ആരിൽനിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ തുളസി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രജീഷ്, സിവിൽ പോലീസ് ഓഫീസർ സുരാഗ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























