തിരുവനന്തപുരം : പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്നു കണ്ണൂരിൽ തുടക്കമാകുമ്പോൾ കേന്ദ്രകമ്മിറ്റി മാതൃകയിൽ 75 വയസെന്ന പ്രായപരിധി മാനദണ്ഡം ഏരിയാതലം വരെയെങ്കിലും നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. സ്ഥാനാർഥി പട്ടികയിലും സർക്കാരിലും പുതുതലമുറയ്ക്കു പ്രാധാന്യം നൽകിയ പാർട്ടി നേതൃത്വത്തിലും വലിയ മാറ്റങ്ങൾക്കു തയാറായാൽ സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും ജില്ലാതലത്തിലും യുവ സാന്നിധ്യം വർധിക്കും. ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി ഒരുതവണ കൂടി തുടരാനാണ് സാധ്യത.
15 മുതൽ മറ്റു ജില്ലകളിലും ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങും. അഞ്ചു ലക്ഷത്തോളം പാർട്ടി അംഗങ്ങളും മുപ്പതിനായിരത്തോളം ബ്രാഞ്ചുകളുമാണ് സിപിഎമ്മിനുള്ളത്. ജനുവരിയിൽ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കി ഫെബ്രുവരി ആദ്യവാരം എറണാകുളത്ത് സംസ്ഥാന സമ്മേളനത്തിനുശേഷം ഏപ്രിലിൽ പാർട്ടി കോൺഗ്രസ്. ശക്തികേന്ദ്രമായ കണ്ണൂർ ഇതാദ്യമായാണ് പാർട്ടി കോൺഗ്രസിനു വേദിയാകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയകരമായി നടപ്പാക്കിയ തലമുറമാറ്റം പാർട്ടിയിലും വരുന്നതോടെ പ്രധാന നേതാക്കൾ ദേശീയതലത്തിലും സംസ്ഥാനത്തും ഒഴിവാക്കപ്പെടും. സംസ്ഥാന നേതൃത്വത്തിൽ 75 വയസ്സു കഴിഞ്ഞവർ വേണ്ടെന്നാണ് തീരുമാനമെങ്കിൽ പി.കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, ബേബി ജോൺ, കെ.ജെ.തോമസ്, എം.എം.മണി തുടങ്ങി നിരവധി നേതാക്കൾ സെക്രട്ടേറിയറ്റിൽനിന്ന് വഴിമാറിക്കൊടുക്കേണ്ടി വരും.
സംസ്ഥാന കമ്മിറ്റിയിലും ഈ പ്രായപരിധി നിരവധി പേർക്കു തടസ്സമാകും. അവധിയിൽ പോയ കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവ് ഈ സമ്മേളന കാലയളവിൽ ഉണ്ടാകാനാണ് സാധ്യത. ഇ.പി.ജയരാജൻ, എ.കെ.ബാലൻ, തോമസ് ഐസക് തുടങ്ങിയ നേതാക്കളുടെ സംഘടനാ ചുമതലകളും തീരുമാനിക്കപ്പെടും. വിഭാഗീയതയും പാർലമെന്ററി വ്യാമോഹവും പൂർണമായും ഇല്ലാതാക്കാനായിട്ടില്ലെന്നു സമ്മതിക്കുന്ന പാർട്ടി ഈ ദൗർബല്യങ്ങളെ മറികടന്നു കരുത്തു നേടാനാണ് സമ്മേളനങ്ങളിലൂടെ ശ്രമിക്കുന്നത്.
കഴിഞ്ഞ പാർട്ടി കോൺഗ്രസിനു തൊട്ടു മുൻപുവരെ കേരളത്തിനു പുറമെ ത്രിപുരയിലും അധികാരത്തിലുണ്ടായിരുന്നെങ്കിൽ ഇപ്പോൾ പ്രതീക്ഷ കേരളമാണ്. ശക്തികേന്ദ്രമായ ബംഗാളിൽ പാർട്ടി തകർന്നടിഞ്ഞിട്ട് കാലങ്ങളായി. പാർട്ടിക്കു ദേശീയതലത്തിൽ ചൂണ്ടിക്കാണിക്കാനാകുന്നത് കേരളവും മുഖ്യമന്ത്രി പിണറായി വിജയനും മാത്രം. കേരളത്തിൽ തുടർഭരണവും മറ്റു സംസ്ഥാനങ്ങളിൽ തിരിച്ചുവരവുമാണ് മുന്നിലുള്ള ലക്ഷ്യം. കേരളത്തിലെ പാർട്ടിയിൽ സംഘടനാ പ്രശ്നങ്ങളില്ലാത്തതും രാഷ്ട്രീയ എതിരാളികൾ ദുർബലരായതും ആത്മവിശ്വാസം വർധിപ്പിക്കുന്നു.
പാർട്ടിയിലും സർക്കാരിലും ഒരുപോലെ സ്വീകാര്യനായ പിണറായി വിജയനാണ് സിപിഎമ്മിന്റെ അവസാന വാക്ക്. പ്രാദേശികമായി ചിലയിടങ്ങളിലൊഴികെ വിഭാഗീയത പ്രകടമല്ല. ഇടതുമുന്നണിയിലും കാര്യമായ പ്രശ്നങ്ങളില്ല. കാനം രാജേന്ദ്രൻ – പിണറായി ബന്ധം ഊഷ്മളമായി നിൽക്കുന്നതിനാൽ മുൻപുണ്ടായിരുന്ന സിപിഎം–സിപിഐ തർക്കവും അവസാനിച്ചു. കൂടുതൽ പാർട്ടികൾ മുന്നണിയിലേക്കു വരാനുള്ള സാധ്യത നേതൃത്വം തള്ളുന്നില്ല.