ന്യൂഡൽഹി : ജീവൻരക്ഷാ മരുന്നുകളുമായി സിപിഎം പ്രതിനിധിസംഘം ക്യൂബയിലേക്ക് പുറപ്പെട്ടു. പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി തുടങ്ങിയ നേതാക്കളാണ് സംഘത്തിലുള്ളത്. ഫിദൽ കാസ്‌ട്രോയുടെ ജന്മശതാബ്ദി സമാപന ചടങ്ങുകളുടെ ഭാഗമായി നടക്കുന്ന ഫിദൽ കാസ്‌ട്രോ ശതാബ്ദി കൊളോക്യത്തിൽ പങ്കെടുക്കുന്നതിനുകൂടിയാണ് സംഘം ക്യൂബയിലേക്ക് പുറപ്പെട്ടതെന്ന് സിപിഎം പ്രസ്താവനയിൽ അറിയിച്ചു. ക്യൂബയിലെ ഒരു ഹൃദ്രോഗാശുപത്രിയും പീഡിയാട്രിക് ഒങ്കോളജി ആശുപത്രിയും പ്രതിനിധിസംഘം സന്ദർശിക്കുമെന്നും സിപിഎം അറിയിച്ചു.
കാൻസർ, ഹൃദ്രോഗങ്ങൾ, ജീവൻ അപായപ്പെടുത്തുന്ന മറ്റ് രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയ്ക്കുള്ള നിരവധി കാർട്ടൺ മരുന്നുകളുമായാണ് സംഘം യാത്രതിരിച്ചിരിക്കുന്നത്. യുഎസ് ഉപരോധങ്ങളേത്തുടർന്ന് ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് ക്യൂബയിലുള്ളതെന്നും സിപിഎം വ്യക്തമാക്കി. ക്യൂബയോടും ക്യൂബൻ ജനതയോടുമുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിനും പുതുക്കുന്നതിനുമുള്ള ഒരു പ്രധാന അവസരംകൂടിയാണ് ഫിദൽ കാസ്‌ട്രോ ശതാബ്ദിയെന്നും സിപിഎം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
കർണാടക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മീനാക്ഷി സുന്ദരം, ഛത്തീസ്ഗഢ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ധരംരാജ് മഹാപാത്ര, കേരള സംസ്ഥാന കമ്മിറ്റി അംഗം എൻ. ചന്ദ്രൻ, കാർഷിക ഉപസമിതി അംഗം ബി. വെങ്കട്ട്, കേന്ദ്ര ട്രേഡ് യൂണിയൻ ഫ്രാക്ഷൻ അംഗം അനിൽ എസ്.എസ്. എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.





























