ആലപ്പുഴ: ജില്ലയിലെ ചില മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെടുന്നതിനു വേണ്ടി ചില നേതാക്കൾ പ്രവർത്തിച്ചുവെന്ന ആരോപണം സിപിഎമ്മിൽ ഉയരുന്നു. കായംകുളത്ത് എ.എം.ആരിഫ് എംപി യുഡിഎഫ് സ്ഥാനാർഥിക്കെതിരെ നടത്തിയ പരാമർശങ്ങൾ എൽഡിഎഫിന്റെ വിജയത്തെ ബാധിക്കുമെന്ന് ഒരു വിഭാഗം ആരോപിച്ചു. ദിവസങ്ങൾക്കു മുമ്പ് നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പിന്റെ തലേദിവസം ഉയർത്തിക്കൊണ്ടുവന്നതിൽ ചിലർ ബോധപൂർവം ഇടപെട്ടുവെന്ന് ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ ആരോപണമുയർന്നു.
ചേർത്തലയിലും മാവേലിക്കരയിലും സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ എൻഡിഎ സ്ഥാനാർഥികളായതു തടയാൻ പാർട്ടി നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്. ജില്ലയിൽ സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയത് സിപിഎം നേതാക്കളുടെ എൻഡിഎ പ്രവേശനമാണ്. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും എ.എം.ആരിഫ് എംപിയുടെ ചിത്രമുൾപ്പെടുത്തിയ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ പ്രചാരണത്തിനുപയോഗിച്ചെങ്കിലും അമ്പലപ്പുഴയിൽ മാത്രം അവസാന ദിവസം ഇതു വിവാദമായതിനെപ്പറ്റി അന്വേഷിക്കണമെന്ന് ജില്ലാ സെക്രട്ടറിയറ്റിൽ ആവശ്യമുയർന്നു.
എന്നാൽ ഓരോ മണ്ഡലത്തിലും ജനപ്രതിനിധിയെന്ന നിലയിൽ എംപിയുടെ ചിത്രം ഉൾപ്പെടുന്ന പോസ്റ്ററുകൾ പ്രചാരണത്തിനുപയോഗിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുനൂറിലധികം ബൂത്തുകളുള്ള മണ്ഡലങ്ങളിൽ 5000 പോസ്റ്റർ മാത്രമാണു പ്രചാരണത്തിന് തയാറാക്കി നൽകിയതെന്ന് ആരോപണമുണ്ട്. അമ്പലപ്പുഴയിലെ പോസ്റ്റർ വിവാദം സംബന്ധിച്ച് ചിലർ മാധ്യമങ്ങളിൽ മുൻകൂട്ടി വാർത്ത നൽകിയതിനെതിരെ ആക്ഷേപമുയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം വഹിക്കേണ്ട ഒരു സംസ്ഥാന നേതാവ് അവസാന നിമിഷം വരെ വിട്ടു നിന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനു പരാതി ലഭിച്ചിട്ടുണ്ട്.
‘കായംകുളത്തെ പാർട്ടിക്കാർ കാലുവാരികളാണെ’ന്ന് തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ച മുമ്പ് സംസ്ഥാന നേതാവ് പ്രസ്താവന നടത്തിയത് ബോധപൂർവമാണെന്ന പരാതിയും സംസ്ഥാന നേതൃത്വത്തിനു മുന്നിലെത്തി. അമ്പലപ്പുഴയിലെ സ്ഥാനാർഥിക്കെതിരെ എസ്ഡിപിഐ ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങൾ പ്രചരിച്ചതിനെതിരെയും പരാതികളുയർന്നു. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുണ്ടായിരുന്ന പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ഉൾപ്പെടെയുള്ളവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം തുടർ നടപടി സ്വീകരിക്കുമെന്നാണു സൂചന.
വ്യക്തി കേന്ദ്രീകൃതമായി ജില്ലയിലെ പാർട്ടിക്കു മുന്നോട്ടു പോകാനാകില്ലെന്നു നേരത്തെ മുഖ്യമന്ത്രി തന്നെ സിപിഎം ജില്ലാ സെക്രട്ടറിയറ്റിൽ വ്യക്തമാക്കിയതിനു ശേഷവും അത്തരം വിഭാഗീയ നീക്കങ്ങൾ ജില്ലയിലുണ്ടായെന്നു സംസ്ഥാന നേതൃത്വത്തിനു വ്യക്തമായ തെളിവുകൾ ലഭിച്ചതായാണു സൂചന. തെരഞ്ഞെടുപ്പിൽ വിജയിച്ചാലും പരാജയപ്പെട്ടാലും സിപിഎം ജില്ലാ കമ്മിറ്റിയിലും സെക്രട്ടറിയറ്റിലും വലിയ അഴിച്ചുപണികളുണ്ടാകുമെന്നും സൂചനയുണ്ട്.
ജില്ലയിൽ ഹരിപ്പാട് ഒഴികെയുള്ള 8 സീറ്റിലും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിക്കുമെന്നു സിപിഎം ജില്ലാ സെക്രട്ടറിയറ്റ് വിലയിരുത്തി. അതേസമയം കായംകുളത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ എ.എം.ആരിഫ് എംപി പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച് ദുഷ്പ്രചാരണം നടത്തിയത് ശരിയായില്ലെന്നും ബോധപൂർവം എംപിയുടെ പ്രസംഗം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും സെക്രട്ടറിയറ്റ് യോഗത്തിൽ വിമർശനമുയർന്നു.
അമ്പലപ്പുഴ മണ്ഡലത്തിൽ മന്ത്രി ജി.സുധാകരന്റെ ചിത്രമുള്ള പോസ്റ്ററുകൾ കീറി എംപിയുടെ ചിത്രമുള്ള പോസ്റ്ററുകൾ ഒട്ടിച്ചെന്ന രീതിയിൽ തെരഞ്ഞെടുപ്പിനു തൊട്ടു മുൻപുണ്ടായ പ്രചാരണം അനാവശ്യമായിരുന്നുവെന്നും പരാതിയുണ്ടായെങ്കിലും ഈ ആരോപണങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ചർച്ച ചെയ്യാമെന്നും ജില്ലാ സെക്രട്ടറി നിർദേശിച്ചു.