തിരുവനന്തപുരം : എക്സാലോജിക് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാർട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്. വാദം പോലും കേൾക്കാതെയാണ് പ്രചരണമെന്നും പാർട്ടി വിമർശിക്കുന്നു. മുഖ്യമന്ത്രിയെ തേജോ വധം ചെയ്യാനാണ് ശ്രമം നടക്കുന്നത്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യുന്നു. കേന്ദ്ര ഏജൻസികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകൾ മെനയുന്നുവെന്നും സിപിഎം വിമർശിക്കുന്നു.
വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. തിങ്കളാഴ്ച രാവിലെ 10.30 ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് എക്സാലോജിക്ക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം സ്റ്റേ ചെയ്യുന്നതിന് പുറമെയാണ് ദ്ദാക്കണമെന്ന ആവശ്യവും ഉന്നയിച്ചിരിക്കുന്നത്.





























