തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ സിപിഐഎം നേതൃത്വത്തിന് അതൃപ്തി. അനാവശ്യ പ്രസ്താവനയെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ. പ്രതിപക്ഷത്തിന് ആയുധം നൽകുന്നതായി സജി ചെറിയാൻറെ പ്രസ്താവന. പൊതുജനാരോഗ്യ മികവിനെ മന്ത്രിയുടെ പ്രസ്താവന സംശയനിഴലിലാക്കിയെന്ന് നേതൃത്വം. സ്വകാര്യ ആശുപത്രികൾ കോർപറേറ്റുകൾ വാങ്ങുന്നുവെന്ന് പാർട്ടി വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെയുണ്ടായ മന്ത്രിയുടെ പ്രസ്താവന പാർട്ടി നിലപാടിന് വിരുദ്ധമെന്നാണ് വിലയിരുത്തൽ.
തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമർശം. 2019-ൽ അസുഖബാധിതനായി മരിക്കാറായതാണെന്നും സ്വകാര്യ ആശുപത്രിയിലെ ചികിത്സ കൊണ്ടാണ് രക്ഷപെട്ടതെന്നുമായിരുന്നു സജി ചെറിയാൻ പറഞ്ഞിരുന്നത്. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയപ്പോഴാണ് താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് സജി ചെറിയാൻ പറഞ്ഞു. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്ന് മന്ത്രി പറഞ്ഞിരുന്നു. പരാമർശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചത് എന്നാണ് മന്ത്രിയുടെ വാദം.