പാലക്കാട് : തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. സിപിഎം ഏരിയ കമ്മിറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ജില്ലാ നേതൃത്വവുമായുള്ള ദീർഘകാലത്തെ അഭിപ്രായവ്യത്യാസമാണ് ഇപ്പോൾ പരസ്യമായ പൊട്ടിത്തെറിയിൽ കലാശിച്ചത്. ഇന്ന് നടന്ന പാലക്കാട് ഏരിയ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവുമായുണ്ടായ രൂക്ഷമായ തർക്കത്തിന് പിന്നാലെയാണ് പാർട്ടി വിടുകയാണെന്നും ഇനി മുതൽ സ്വതന്ത്രനായി പ്രവർത്തിക്കുമെന്നും ഷുക്കൂർ വ്യക്തമാക്കിയത്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ സംഘർഷവും തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊലീസ് കയറിയ സംഭവവുമാണ് തർക്കങ്ങളുടെ പുതിയ കേന്ദ്രബിന്ദു. ഈ വിഷയത്തിൽ ഏരിയ കമ്മിറ്റി അംഗമായ നാസിമിനെ ജില്ലാ സെക്രട്ടറി പരസ്യമായി ശാസിച്ചിരുന്നു. ഇന്നത്തെ യോഗത്തിൽ ഈ വിഷയം ചർച്ചയായപ്പോൾ ഷുക്കൂർ നേതൃത്വത്തിന്റെ സമീപനത്തെ ചോദ്യം ചെയ്യുകയും ഇത് സെക്രട്ടറിയുമായുള്ള നേരിട്ടുള്ള വാഗ്വാദത്തിലേക്ക് നീങ്ങുകയുമായിരുന്നു. നേരത്തെ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഷുക്കൂറിനെ പാർട്ടി തരംതാഴ്ത്തിയിരുന്നു.
ആരുടെയും ഔദാര്യത്തിലല്ല താൻ ജീവിക്കുന്നതെന്നും കമ്യൂണിസ്റ്റായി തുടരാൻ സിപിഎമ്മിൽ തന്നെ നിൽക്കണമെന്ന് നിർബന്ധമില്ലെന്നും ഷുക്കൂർ മീഡിയവണിനോട് പറഞ്ഞു. ‘പാർട്ടി ആവശ്യപ്പെട്ടാൽ നഗരസഭ കൗൺസിലർ സ്ഥാനം രാജിവെക്കാൻ തയ്യാറാണ്. തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിട്ടും വർഗീയതയെക്കുറിച്ച് മാത്രം പറഞ്ഞു കൊണ്ടിരിക്കുകയാണ് സിപിഎം’ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് കാലം മുതൽക്കേ ജില്ലാ സെക്രട്ടറിയുമായി നിലനിന്നിരുന്ന കടുത്ത വിയോജിപ്പുകൾ ഇതോടെ പൂർണ്ണമായ പുറത്തുപോകലിൽ എത്തിയിരിക്കുകയാണ്.





























