കോന്നി : തണ്ണിത്തോട് ചിറ്റാർ റോഡിൽ കല്ലൻപ്ലാവ് ഭാഗത്ത് കയറ്റത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയർ പുനഃസ്ഥാപിക്കണം എന്ന ആവശ്യം ശക്തമാകുന്നു. തണ്ണിത്തോട് കൂത്താടിമൺ മുതലുള്ള 1.6 കിലോമീറ്റർ ഭാഗത്തായാണ് ഇന്റർലോക്ക് കട്ടകൾ പാകിയിരിക്കുന്നത്. ഇതിലെ കല്ലൻപ്ലാവ് ഭാഗത്ത് കുരുത്തനെ ഉള്ള കയറ്റത്തിന്റെ ഭാഗത്താണ് ക്രാഷ് ബാരിയർ ഇളകി മാറിയത്. വനത്തിൽ നിന്നും മരം ഒടിഞ്ഞ് വീണതിനെ തുടർന്ന് ബോൾട്ട് ഇളകി മാറുകയായിരുന്നു. എന്നാൽ ഇതിന് ശേഷം ഇത്പുനഃസ്ഥാപിച്ചിട്ടില്ല . ഈ ഭാഗം ഇപ്പോൾ കാട് കയറി കിടക്കുകയാണ്. ഇതിന് തൊട്ടുതാഴെ മാക്രിപാറ ഭാഗത്ത് നിരവധി അപകടങ്ങൾ ആണ് നടന്നിട്ടുള്ളത്.
പോലീസ് ജീപ്പ് അടക്കം ഇവിടെ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളും കയറ്റം കയറുന്ന വാഹനങ്ങളും ഇന്റർലോക്കിന് ഘർഷണം കുറവായതിനാൽ ടയർ തെറ്റി മാറി അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. ഇവിടെ നിന്നും വാഹനങ്ങൾ തെന്നി മാറിയാൽ താഴെ കുഴിയിലേക്ക് മറിഞ്ഞ് വീഴുകയും ചെയ്യും. തണ്ണിത്തോട് നിന്നും ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, നീലിപിലാവ് തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള ഏക വഴിയാണ് ഇത്. മഴക്കാലത്ത് ടയറുകൾ തെറ്റി മാറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്.