കോഴിക്കോട് : കേരള വോളിബോള്‍ അസോസിയേഷനിലെ ക്രമക്കേടുകളെയും നിയമവിരുദ്ധ നടപടികളെയും കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുന്‍ ഇന്‍റര്‍നാഷണല്‍ താരവും ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയുമായ സെബാസ്റ്റ്യന്‍ ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ കേസ് അന്വേഷിക്കും.
കേരള വോളിബാള്‍ അസോസിയേഷനില്‍ അടിമുടി അഴിമതിയും ഏകാധിപത്യവുമാണെന്ന് സെബാസ്റ്റ്യന്‍ ജോര്‍ജ് പരാതിയില്‍ പറഞ്ഞിരുന്നു. 2018ല്‍ കോഴിക്കോട്ട് നടന്ന ദേശീയ സീനിയര്‍ പുരുഷ വനിത വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ വന്‍ക്രമക്കേടും അഴിമതിയും നടന്നതായി ആരോപണമുണ്ടായിരുന്നു. സ്പോണ്സര്ക്ക് തന്നെ 32 ലക്ഷം നല്‍കിയെന്നും അരക്കോടിയോളം രൂപ താമസസൗകര്യത്തിനായി ചെലവായെന്നും കേരള വോളിബാള്‍ അസോസിയേഷന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ചാമ്പ്യന്‍ഷിപ്പിന്റെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചിരുന്നില്ല. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ചെയര്‍മാനായ സംഘാടകസമിതിയായിരുന്നു ചാമ്പ്യന്‍ഷിപ്പ് നടത്തിയത്.
സംസ്ഥാനത്തെ വോളിബാള്‍ ക്ലബുകളുടെ അംഗത്വഫീസ് 5000രൂപ വരെ ഉയര്‍ത്തിയ നടപടിയും അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം നഷ്ടമായിട്ടും പലതരം ഫീസുകളും അസോസിയേഷ ന്‍ പിരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരിന്തല്‍മണ്ണയില്‍ നടന്ന ദേശീയ സബ്ജൂനിയര് ചാമ്പ്യന്‍ഷിപ്പിലെ ക്രമക്കേട് സംബന്ധിച്ച് പ്രധാന ഭാരവാഹിക്കെതിരെ വിജിലന്‍സ് കേസെടുത്തെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല.
നിലവില്‍ അസോസിയേഷന് അംഗീകാരം നഷ്ടമായതിനാല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നേരിട്ട് ചാമ്പ്യന്‍ഷിപ്പുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേരള വോളിബോൾ അസോസിയേഷനെതിരായ അന്വേഷണം സ്വാഗതാര്‍ഹമാണെന്നും കുറ്റവാളികള്‍ക്കെതിരെ നടപടിയെുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പരാതിക്കാരനായ സെബാസ്റ്റ്യന്‍ ജോര്‍ജ് പറഞ്ഞു.