തിരുവനന്തപുരം : ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഡിജിപിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് സര്‍ക്കുലര്‍. കോടതി ക്രൈബ്രാഞ്ചിന് കൈമാറുന്ന കേസുകളും ഉത്തരവിന് വിധേയമാക്കണമെന്നും വിവരം. ഇതനുസരിച്ച് ക്രൈംബ്രാഞ്ചിന് ഇനി നേരിട്ട് കേസെടുക്കാനാകില്ല.
കൂടാതെ പോലീസിലെ കസ്റ്റഡി മരണങ്ങള്‍ പോലുള്ള സംഭവങ്ങള്‍ പെട്ടെന്ന് ക്രൈംബ്രാഞ്ചിന് കൈമാറണം. അഞ്ച് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകൾ വിഭാഗം അന്വേഷിക്കണം. 30 ദിവസം കൊണ്ട് തെളിയാത്ത കൊലക്കേസുകള്‍, ആയുധം കൈവശം വെയ്ക്കല്‍, മോഷണക്കേസ് എന്നിവയും ക്രൈംബ്രാഞ്ചിന് നല്കണമെന്ന് ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ഈ ഉത്തരവിനെതിരെ നിരവധി ആക്ഷേപങ്ങളാണ് ഉയര്‍ന്നുവരുന്നത്. ക്രൈംബ്രാഞ്ചിന് നിലവില്‍ ക്രമസമാധാന ചുമതലകള്‍ ഇല്ല. അന്വേഷണം മാത്രമേ ചുമതലയായിട്ടുള്ളു. സാധാരണയായി കേസുകളില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ആവശ്യമാണെങ്കില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കുറച്ച് കൂടി വിശദമായ അന്വേഷണത്തിനാണ് ക്രൈംബ്രാഞ്ച് കേസുകള്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് സ്വയം തീരുമാനം എടുക്കാനാകില്ല.





























