കൊൽക്കത്ത: കൊച്ച് കുഞ്ഞിന് തൊട്ടുമുന്നിൽ വെച്ച് പടക്കം ചോദ്യം ചെയ്തത് പ്രകോപനമായി വീട്ടിലേക്ക് അതിക്രമിച്ച് ഏഴംഗ കുടുംബത്തെ ആക്രമിച്ച് യുവാക്കൾ. കൊൽക്കത്തയിലെ ടോളിഗഞ്ച് റോഡിൽ വെള്ളിയാഴ്ചയാണ് സംഭവം. വീടിന് മുന്നിൽ നിന്ന നാല് വയസുകാരന്റെ തൊട്ട് മുന്നിൽ വച്ച് വലിയ ശബ്ദത്തോട് കൂടി പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടി ഭയന്ന് നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ അൽപം മാറി പടക്കം പൊട്ടിക്കാമോയെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനമായത്. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായതോടെ വീട്ടിൽ നിന്ന് ഗൃഹനാഥനും പുറത്തെത്തി. സംഭവം ഇയാളും ചോദ്യം ചെയ്തതോടെയാണ് 14ഓളം പേരടങ്ങുന്ന സംഘം വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അക്രമി സംഘം വീട്ടിലെ ഫർണിച്ചർ അടക്കമുള്ളവ അടിച്ച് നശിപ്പിക്കുകയും വീട്ടിലുണ്ടായിരുന്ന അംഗങ്ങളെ ആക്രമിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയേയും സഹോദര ഭാര്യയേയും പീഡിപ്പിക്കാനും അക്രമി സംഘം ശ്രമിച്ചതായാണ് പരാതി. തുടർച്ചയായി കൊൽക്കത്തയിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ ഒടുവിലത്തേതാണ് ഇത്. വെള്ളിയാഴ്ചത്തെ ആക്രമണം അടക്കം 12 ആക്രമണ സംഭവങ്ങളാണ് കാളി പൂജയിലെ വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ നടന്നതെന്നാണ് പോലീസ് വിശദമാക്കുന്നത്. സംഭവത്തിൽ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയെങ്കിലും പോലീസ് സഹായം ആവശ്യപ്പെട്ടപ്പോൾ ഉണ്ടായില്ലെന്ന പരാതിയാണ് ആക്രമണത്തിന് ഇരയായവർക്കുള്ളത്.






























