തൃപ്പൂണിത്തുറ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യൂട്യൂബ് ചാനൽ അവതാരകയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനം. പീച്ചി ഡാമിന് സമീപം വിലങ്ങന്നൂർ മാളിയേക്കൽ നിധിൻ പോൾസണാണ് (33) അറസ്റ്റിലായത്. തൃപ്പൂണിത്തുറ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനിയാണ് പരാതിക്കാരിയായ പെൺകുട്ടി. സ്വകാര്യ ടെലികോം കമ്പനിയിലെ മാനേജരാണ് പ്രതി. കോഴിക്കോട് സ്വദേശിനിയായ യുവതിയെ എറണാകുളത്തെ സ്വകാര്യ ടെലികോം കമ്പനിയിൽ മാനേജരായ പ്രതി വിളിച്ചുവരുത്തി തൃപ്പൂണിത്തുറ ചാത്താരിയിലെ ഒരു ഫ്ളാറ്റിൽവച്ച് നാലുദിവസം തുടർച്ചയായി പീഡിപ്പിച്ചുവെന്നാണ് കേസ്.
പീഡനശേഷം ഇയാൾ യുവതിയുടെ കാറുമായി കടന്നുകളയുകയായിരുന്നു. യുവതി പോലീസിൽ പരാതി നൽകിയതറിഞ്ഞ് പല സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി യുവതിയുമായി അടുത്തത്. ശേഷം വിവാഹവാഗ്ദാനം നൽകുകയായിരുന്നു. മൊബൈൽഫോൺ കോളുകൾ പിന്തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.