കൊച്ചി : ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപ്‌സി ലോഡ്ജില്‍ മരിച്ച നിലയില്‍. അങ്കമാലി കോടിശേരി വീട്ടില്‍ സിപ്‌സിയെ (48) കൊച്ചി നഗരത്തിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതി ആണ് ഇവര്‍. മാര്‍ച്ച് ഒമ്പതിനാണ് സിപ്‌സിയുടെ മകന്റെ മകളായ ഒന്നരവയസുകാരി നോറ മരിയയെ കൊലപ്പെടുത്തിയ കേസില്‍ നോര്‍ത്ത് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
നോര്‍ത്തിലെ ലോഡ്ജില്‍ താമസിക്കെ പുലര്‍ച്ചെ കുട്ടിയെ ജോണ്‍ ബക്കറ്റില്‍ മുക്കി കൊല്ലുകയായിരുന്നു. കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇരുവരും കൊച്ചിയിലെ ലോഡ്ജുകളില്‍ താമസിക്കുകയായിരുന്നു. കുട്ടിയുടെ പിതൃത്വം തന്നില്‍ കെട്ടിയേല്‍പ്പിക്കാന്‍ സിപ്സി ശ്രമിച്ചതാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്നായിരുന്നു ഇയാളുടെ മൊഴി. അതേസമയം, പോലീസിന് സ്ഥിരം തലവേദനയാണ് ക്രിമിനലായ സിപ്സി എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്. സിപ്‌സി മോഷണം മുതല്‍ സെക്സ് റാക്കറ്റില്‍ വരെ കണ്ണിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോലീസിന് സ്ഥിരം തലവേദനയായ ഇവര്‍ കേസന്വേഷിക്കാന്‍ ചെല്ലുന്ന ഉദ്യോഗസ്ഥരെ പോലും സമ്മര്‍ദ്ദത്തിലാക്കുകയാണ് പതിവ്.
പോലീസ് നടപടിയില്‍ രക്ഷപെടാന്‍ ഇവര്‍ ചെയ്ത വിക്രിയകള്‍ പോലീസിനെ വല്ലാതെ വിഷമിപ്പിട്ടുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. ഒരിക്കല്‍ പോലീസ് ലോക്കപ്പിലാക്കിയപ്പോള്‍ വസ്ത്രം ഊരിമാറ്റി , ദേഹത്താകെ സ്വന്തം മലംപുരട്ടി ഇവര്‍ ഇറങ്ങിയോടി. മറ്റൊരവസരത്തില്‍ പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന് മുകളില്‍ക്കയറി ആത്മഹത്യഭീഷണി മുഴക്കി. വാറണ്ടുമായി പോലീസ് എത്തിയാല്‍ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുന്നതാണ് ഇവരുടെ പ്രധാന അടവ്. പിടുകൂടാനെത്തിയ പൊലീസുകാര്‍ ഉപദ്രവിച്ചതായി നാട്ടുകാരെ ബോദ്ധ്യപ്പെടുത്തി പീഡനക്കേസ്സില്‍ കുടുക്കുകയാണ് സിപ്‌സി ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ഒരിക്കല്‍ കൊച്ചിയില്‍ പോലീസ് പിടികൂടിയപ്പോള്‍ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ മുകളില്‍ക്കയറി ആത്മഹത്യഭീഷണി മുഴക്കിയിരുന്നു. കൊരട്ടി സ്വദേശിയാണ് സിപ്‌സിയെ വിവാഹം കഴിച്ചിരുന്നത്. ഇയാളുള്ളപ്പോള്‍ തന്നെ ഇവര്‍ മോഷണക്കേസ്സില്‍ പോലീസ് പിടിയിലായിട്ടുണ്ട്. സ്വഭാവദൂഷ്യം മൂലം ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയതോടെ പിന്നീട് തട്ടിപ്പും വെട്ടിപ്പും മയക്കുമരുന്ന് വില്‍പ്പനയും സെക്‌സ് റാക്കറ്റ് പ്രവര്‍ത്തനങ്ങളുമൊക്കെയായി ഇവര്‍ വിലസുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ നിരവധി തവണ പോലീസ് പിടിയിലായിട്ടുണ്ടെന്നും കേസ്സുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.
മകനേക്കാള്‍ പ്രായം കുറവുള്ള കഞ്ചാവ് കേസ്സിലെ പ്രതിയ്‌ക്കൊപ്പമാണ് ഇവരുടെ ഇപ്പോഴത്തെ താമസമെന്നും സിപ്‌സിയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് ഈ യുവാവാണെന്നുമാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. 2021 ജനുവരിയില്‍ സ്കൂട്ടര്‍ യാത്രികയെ നടുറോഡില്‍ ഇടിച്ചുവീഴ്‌ത്തി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ സിപ്‌സി പോലീസ് സ്റ്റേഷനില്‍ നടത്തിക്കൂട്ടിയത് വലിയ പരാക്രമങ്ങളായിരുന്നു. തനിക്ക് കടന്നു പോകാന്‍ സൈഡ് നല്‍കിയില്ല എന്നാരോപിച്ച് അസഭ്യ വര്‍ഷത്തോടെ ഇവര്‍ യുവതിയെ ആക്രമിക്കുകയായിരുന്നു.
യുവതിയെ മര്‍ദിക്കുകയും കഴുത്തില്‍ പിടിച്ച് ശ്വാസംമുട്ടിക്കുകയും അസഭ്യം പറഞ്ഞ് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വനിതാ പോലീസുള്‍പ്പെടെ സ്ഥലത്തെത്തിയെങ്കിലും സിപ്‌സി പിടികൊടുത്തില്ല. ഒടുവില്‍ സാഹസികമായാണ് സിപ്സിയെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ സാരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രികയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ, പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച സിപ്‌സി അവിടെയും പരാക്രമം തുടര്‍ന്നു. പോലീസ് സ്റ്റേഷനില്‍വെച്ച് ഇവര്‍ സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവെച്ചു. ഒടുവില്‍ വനിതാ പോലീസുകാരടക്കം ഏറെ പണിപ്പെട്ടാണ് പ്രതിയെ ശാന്തയാക്കിയത്. കസ്റ്റഡിയിലെടുത്ത ശേഷം സ്‌റ്റേഷിനിലെത്തിച്ച സിപ്‌സി പോലീസിനെ നന്നായി വട്ടംചുറ്റിക്കുകയും ചെയ്തു. കോവിഡ് പരിശോധനയ്ക്കുമുമ്പായി കസ്റ്റഡിയിലെടുക്കുന്നവരെ സൂക്ഷിക്കുന്നതിനായി സ്‌റ്റേഷനില്‍ ഒരുമുറി ഒരുക്കിയിരുന്നു. ഈ മുറിയിലാണ് സിപ്‌സിയെ ആദ്യം എത്തിച്ചത്. ഇവിടെ എത്തിയപാടെ ഇവര്‍ ബഹളംവയ്ക്കാന്‍ തുടങ്ങി.
പുരുഷ പോലീസുകാരും സ്‌റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നിരവധിപേരും നോക്കിനില്‍ക്കെ സിപ്‌സി സ്വയം വിവസ്ത്രയായി. ഏറെ പണിപ്പെട്ടാണ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസുകാര്‍ ഈ നീക്കം തടഞ്ഞത്. ഇത്തരത്തില്‍ സ്ഥിരം ക്രിമിനല്‍ ആണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപ്‌സിയെ കുറിച്ച് മകന്റെ ഭാര്യയും നിരവധി പരാതികള്‍ നല്‍കിയിരുന്നു.
































