കരുനാഗപ്പള്ളി: ബാർ ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മാല കവർച്ച ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. തഴവ കടത്തൂർ എന്നമ്പിൽ വീട്ടിൽ കണ്ണൻ എന്ന അഖിലാണ് (26) അറസ്റ്റിലായത്. മൂന്നുമാസം മുമ്പ് കരുനാഗപ്പള്ളി മാർക്കറ്റിനു സമീപം രാത്രി ജോലികഴിഞ്ഞ് റൂമിലേക്ക് മടങ്ങിയ ബാർ ജീവനക്കാരനെ ഒമ്പതംഗസംഘം ആക്രമിച്ച് മാല കവർന്നിരുന്നു. ഈ കേസിലെ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 26ന് വൈകിട്ടോടെ കടത്തൂർ ശാസ്താംപൊയ്കയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയെയും മക്കളെയും ദേഹോപദ്രവം ഏൽപിച്ച സംഭവത്തിലെ നാലംഗ സംഘത്തിലെ ഒന്നാം പ്രതികൂടിയാണ് അഖിൽ. ഓച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ ബാർ മാനേജരെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലും വണ്ടിപ്പെരിയാറിൽ കഞ്ചാവ് കടത്തിയ കേസിലും ഇയാൾ പ്രതിയാണ്. ഒളിവിൽ പോയ ഇയാളെ കരുനാഗപ്പള്ളി പോലീസ് അസി. കമ്മീഷണർ ബി. ഗോപകുമാറിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ എസ്. മഞ്ജുലാലിന്റെ നിർദേശാനുസരണം എസ്.ഐ അലോഷ്യസ്, എ.എസ്.ഐ അജിത്ത്, എസ്.പി.ഒ നിസാമുദീൻ എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























