പത്തനംതിട്ട : എത്ര തട്ടിപ്പുകള്‍ നടന്നാലും കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ വാഗ്ദാനം ചെയ്താല്‍ മുന്നും പിന്നും നോക്കാതെ പണം നിക്ഷേപിക്കാന്‍ തയ്യാറാണ് പൊതുവേ മലയാളികള്‍. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള തട്ടിപ്പുകളുടെ ഇരയായി മലയാളികൾ മാറുന്നതും. ഇതിനെതിരെ കേന്ദ്ര ധനമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നിരുന്നുവെങ്കിലും ആരും ഗൌനിച്ചിട്ടില്ല. മുന്നൂറിലധികം നിധി കമ്പനികളില്‍ ഒന്നുപോലും ബാധകമായ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് കേന്ദ്ര ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാൽ ഇതൊന്നും മലയാളികൾക്ക് ബാധകമല്ല. ഇപ്പോൾ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും കൂണുപോലെ നിധി കമ്പനികൾ തഴച്ചുവളരുന്നതാണ് കാണുന്നത്. എന്നാൽ നിലവില്‍ നിധി കമ്പനിയായി പ്രവര്‍ത്തിക്കുന്ന പല വലിയ സ്ഥാപനങ്ങള്‍ക്കും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് വിലക്കുണ്ട്. നിധി കമ്പിനി എന്ന നാമത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ഇവര്‍ക്ക് അനുമതിയില്ല.
നിധി കമ്പനികള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ് പ്രവര്‍ത്തന അനുമതി നേടേണ്ടത്. എന്നാൽ കമ്പനി നിയമവും നിധി ചട്ടങ്ങളും ലംഘിച്ചാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രാലയം റിപ്പോർട്ട് പുറപ്പെടുവിച്ചിരുന്നു. കേരളത്തില്‍ ആയിരക്കണക്കിന് നിധി കമ്പനികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പ്രത്യേക വിഭാഗത്തിന്റെ നിധി കമ്പനികള്‍ ഗ്രാമങ്ങളില്‍ ‘ബാങ്ക്’ എന്ന പേര് ചേര്‍ത്താണ് പ്രവര്‍ത്തിക്കുന്നതും. ബാങ്ക് എന്നത് പേരിലുണ്ടെങ്കിലും ബാങ്കില്‍ പണം നിക്ഷേപിക്കുന്ന സുരക്ഷിതത്വം ഈ കമ്പനികളില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്നില്ല. പല നിധി കമ്പനികളും ചട്ടം ലംഘിച്ചാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതും. കേന്ദ്ര സര്‍ക്കാര്‍ അംഗീകൃതം എന്ന് ചിലര്‍ ബോര്‍ഡില്‍ പോലും എഴുതുന്നു. എന്നാല്‍ ഇതൊന്നും സര്‍ക്കാരും പൊതുജനങ്ങളും ശ്രദ്ധിക്കാറില്ല.
ചട്ടപ്രകാരം നിധി കമ്പനികള്‍ ഏജന്റുമാരെ നിയമിച്ച് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ പാടില്ലെങ്കിലും പലരും ഇതൊക്കെ നടത്തുന്നുണ്ട്. നിധി കമ്പനിയിലെ നിക്ഷേപത്തിന് സര്‍ക്കാന്‍ ഗ്യാരണ്ടിയൊന്നുമില്ല. നിധി കമ്പനികള്‍ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ തുടര്‍ന്നാണ് ഇത്തരം കമ്പനികള്‍ പേരിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ അംഗീകൃതം എന്ന് വെയ്ക്കുന്നത്. ഇത് കണ്ടതുകൊണ്ട് നിക്ഷേപകര്‍ പണത്തിനും സുരക്ഷിതത്വമുണ്ടെന്ന് തെറ്റിദ്ധരിക്കരുത്. അതിനുള്ള മുന്നറിയിപ്പ് കേന്ദ്ര ധനമന്ത്രാലയം നല്‍കിയിട്ടുണ്ട്.
നിധി കമ്പനിയില്‍ അതിലെ അംഗങ്ങള്‍ തന്നെയാണ് പണം നിക്ഷേപിക്കുന്നത്. അതായത് നിക്ഷേപം നടത്തുന്നത് സ്വന്തം സ്ഥാപനത്തിലാണ്. ആ സ്ഥാപനം പൊട്ടിയാല്‍ നഷ്ടം സ്വയം സഹിക്കേണ്ടി വരും. ഇതൊന്നും അറിയാതെ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള നിധി കമ്പനി എന്ന് കേട്ടതുകൊണ്ട് മാത്രം പണം നിക്ഷേപിക്കരുതെന്നാണ് കേന്ദ്ര ധനമന്ത്രാലയം പറയുന്നത്. നിധി കമ്പനികളില്‍ നിക്ഷേപം നടത്തുന്നവര്‍ അത്തരം കമ്പനികളുടെ മുന്‍കാല പ്രവര്‍ത്തന ചരിത്രം പരിശോധിച്ചുമാത്രമേ അതിന് മുതിരാവൂ എന്നാണ് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നതും.